നവീകരിച്ച ഡക്കോട്ട ഇനി സേനയുടെ ‘പരശുറാം’

ന്യൂഡൽഹി∙ ഉപേക്ഷിച്ച നിലയിൽ രാജീവ് ചന്ദ്രശേഖർ എംപി കണ്ടെത്തി നവീകരിച്ച ഡക്കോട്ട വിമാനം വ്യോമസേനയുടെ ഭാഗമായി. ഹിൻദാൻ വ്യോമസേനാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സേനാമേധാവി എയർ മാർഷൽ ബി.എസ്.ധനോവ രാജീവ് ചന്ദ്രശേഖറിന്റെ പിതാവുകൂടിയായ മുൻ എയർ കമഡോർ എം.കെ.ചന്ദ്രശേഖറിൽനിന്നു വിമാനം ഏറ്റെടുത്തു.

1947 മുതൽ 71 വരെയുള്ള സേനാനീക്കങ്ങളിൽ മുഖ്യമായി ഉപയോഗിച്ചിരുന്ന ഡക്കോട്ട വിമാനങ്ങൾ ആധുനികവൽക്കരണത്തിന്റെ ഭാഗമായി 1971ൽ വ്യോമസേന ഉപേക്ഷിച്ചിരുന്നു. എന്നാൽ അതിർത്തിരക്ഷാസേന 1978 വരെ ഇവ പറത്തി. ഈ വിമാനങ്ങളിലൊന്ന് രാജീവ് ചന്ദ്രശേഖർ മുൻകയ്യെടുത്തു ബ്രിട്ടനിലെത്തിച്ചാണു നവീകരിച്ചത്. അവിടെ നിന്നു ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ജോർദാൻ, ബഹ്റൈൻ, ഒമാൻ വഴി ജാംനഗറിൽ എത്തിച്ചു. വ്യോമസേനയ്ക്കു കൈമാറിയ വിമാനത്തിനു പരശുറാം എന്നു പേരു നൽകി.

ഡക്കോട്ട വിമാനം
∙ നിർമാണവും രൂപകൽപനയും അമേരിക്കയിലെ ഡഗ്ലസ് വിമാന കമ്പനി.
∙ 1941 ഡിസംബർ 23 ന് ആദ്യപറക്കൽ.
∙ പരമാവധി വേഗം 370 കിലോമീറ്റർ
∙ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യശക്തികളുടെ മുഖ്യധാരയിൽ.