തിരഞ്ഞെടുപ്പു കേസ്; അഹമ്മദ് പട്ടേൽ സുപ്രീം കോടതിയിൽ

ന്യൂഡൽഹി∙ തന്നെ രാജ്യസഭയിലേക്കു തിരഞ്ഞെടുത്തതു ചോദ്യംചെയ്തുള്ള ഹർജിയിൽ തുടർനടപടി പാടില്ലെന്നു ഗുജറാത്ത് ഹൈക്കോടതിയോടു നിർദേശിക്കണമെന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ ഹർജി സുപ്രീം കോടതി ഒൻപതിനു പരിഗണിക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണു തീരുമാനം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബിജെപി സ്ഥാനാർഥി ബൽവന്ദ് സിങ് രാജ്പുട്ടാണു ഹൈക്കോടതിയിൽ ഹർജി നൽകിയത്. രണ്ട് എംഎൽഎമാരുടെ വോട്ട് അസാധുവാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയാണു രാജ്പുട്ട് ചോദ്യംചെയ്തത്.

തിരഞ്ഞെടുപ്പു ഹർജി തള്ളണമെന്ന പട്ടേലിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ചോദ്യംചെയ്യാൻ പറ്റില്ലെന്നാണു പട്ടേലിന്റെ വാദം.