ഫോൺ നമ്പർ ചേർത്താൽ വിവരം ചോരില്ല: യുഐഡിഎഐ

ന്യൂഡൽഹി∙ ആധാറിനെതിരായ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച് യുണീക് ഐഡന്റിറ്റി അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മൊബൈൽ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിൽ അതോറിറ്റിയുടെ പഴയ ഹെൽ‌പ്‌ലൈ‌ൻ നമ്പർ വന്നതുകൊണ്ട് ആർക്കും ആധാറിലെ വിവരങ്ങൾ ചോർത്താനാകില്ല. ഗൂഗിളിന് അബദ്ധം പിണഞ്ഞതു മുതലാക്കി ആശങ്ക വളർത്താൻ ശ്രമിക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരാണെന്ന് അതോറിറ്റി കുറ്റപ്പെടുത്തി.

ചിലയാളുകളുടെ ഫോണിൽ അവരുടെ അനുവാദം വാങ്ങാതെ ഹെൽ‌പ്‌ലൈ‌ൻ നമ്പർ (1800 300 1947) ചേർത്തിട്ടുണ്ടെന്ന് എലിയറ്റ് ആൽഡേഴ്സൺ എന്നറിയപ്പെടുന്ന ഫ്രഞ്ച് സൈബർ വിദഗ്ധൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നമ്പർ ഫോണിൽ വന്നിട്ടുണ്ടെങ്കിൽ തന്നെ ആശങ്കപ്പെടുന്നതിനു പകരം ആവശ്യമെങ്കിൽ പുതിയ നമ്പർ (1947) ചേർത്ത് തിരുത്താമെന്നും അതോറിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. 

പൊലീസിന്റെയും അഗ്നിശമന സേനയുടെയും നമ്പരുകൾ ചേർത്തതിനോടൊപ്പം യുഐഡിഎഐ നമ്പർ അബദ്ധത്തിൽ കടന്നുകൂടിയതാണെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.