പ്ലാസ്റ്റിക് വേണ്ട; പച്ചപ്പിലേക്ക് രാഷ്ട്രപതിഭവൻ

ന്യൂഡൽഹി ∙ പ്ലാസ്റ്റിക്കിനെ പുറത്താക്കി രാഷ്ട്രപതി ഭവൻ പച്ചപ്പിലേക്ക്. രാഷ്ട്രപതിയായി ഒരുവർഷം തികഞ്ഞ കഴിഞ്ഞ ജൂലൈ 25നു റാം നാഥ് കോവിന്ദ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടികൾ. പ്രതിമാസം കുടിവെള്ളത്തിനായി ഒരു ലീറ്ററിന്റെ 1200 പ്ലാസ്റ്റിക് കുപ്പികളാണു ഭവനിൽ ഉപയോഗിക്കുന്നത്. അര ലീറ്ററിന്റെ 240 കുപ്പികളും.

പകരം അശോകസ്തംഭത്തിന്റെ മുദ്ര പതിച്ച ചില്ലുകുപ്പികൾ എത്തിച്ചു. സന്ദർശകർക്കും ഇനി ഇതിലാണ് കുടിവെള്ളം. ഭവനിലെ മുഗൾ ഉദ്യാനത്തിൽ 1600 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഹൈദരാബാദിൽ രാഷ്ട്രപതിയുടെ ഭവന സമുച്ചയമായ രാഷ്ട്രപതി നിലയത്തിലെ 60% തരിശുഭൂമിയും മൂന്നുവർഷത്തിനുള്ളിൽ ഹരിതാഭമാക്കും.