‘ഫ്രെയിം’ മാറിമറിഞ്ഞു, പെട്ടെന്ന്; മണാലിയിൽ കുടുങ്ങിയ തമിഴ്നടൻ കാർത്തി പറയുന്നു

കാർത്തി

ന്യൂഡൽഹി∙ ‘പൊടുന്നനെ ഉരുൾപൊട്ടി; വലിയ പാറകൾ ഉരുണ്ടുവീണു’ മണാലിയിൽ പ്രളയത്തിൽ കുടുങ്ങിയ തമിഴ് നടൻ കാർത്തി അനുഭവം പങ്കുവച്ചത് ഇങ്ങനെ. ദേവ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനെത്തിയ സംഘമാണു കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയത്. റോഡ് ഗതാഗതം തടസ്സപ്പെട്ടു വഴിയിൽ കുടുങ്ങിയ കാർത്തി കഴിഞ്ഞദിവസം രാത്രി ചെന്നൈയിൽ മടങ്ങിയെത്തി. ആറു ദിവസം മുൻപാണു സിനിമാപ്രവർത്തകർ മണാലിയിലെത്തിയത്. മൂന്നു ദിവസം മുൻപു കാർത്തിയും ഇവർക്കൊപ്പം ചേർന്നു.

എന്നാൽ പെട്ടെന്നുണ്ടായ മഴയും മണ്ണിടിച്ചിലും പ്രതിസന്ധിയായി. റോഡും പാലവുമെല്ലാം തകർന്ന് ഷൂട്ടിങ് പ്രതിസന്ധിയിലായതോടെ ചെന്നൈയിലേക്കു മടങ്ങാൻ തയാറെടുത്തെങ്കിലും അഞ്ചു മണിക്കൂർ റോഡിൽ കുടുങ്ങി. ‘മഴയുടെയും മഞ്ഞുവീഴ്ചയുടെയും പശ്ചാത്തലത്തിൽ ചില രംഗങ്ങൾ എടുക്കണമായിരുന്നു. അവിടെ ഞങ്ങൾ എത്തുമ്പോൾ ശാന്തമായ സാഹചര്യമായിരുന്നു. പെട്ടെന്നാണു കാലാവസ്ഥ മാറിയത്. വലിയ പാറകൾ ഉരുണ്ട് താഴേക്കു വീഴുന്നുണ്ടായിരുന്നു. സുരക്ഷ മുൻനിർത്തി അടുത്തുള്ള ഗ്രാമത്തിൽ തങ്ങി’– കാർത്തി എഴുതി.