‘സെമി ഫൈനൽ’ തുടങ്ങുന്നു; ഛത്തീസ്ഗഡിലെ നക്സൽ മേഖലകളിൽ ഇന്ന് വോട്ടെടുപ്പ്

റായ്പുർ∙ ഒരു ലക്ഷത്തോളം സൈനികരെ സുരക്ഷയ്ക്കായി വിന്യസിച്ച് ഛത്തീസ്ഗഡിൽ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. മാവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്ന ബസ്തർ മേഖല ഉൾപ്പെടെ 18 നിയമസഭാ സീറ്റുകളിലാണ് ഇന്നു തിരഞ്ഞെടുപ്പ്.  

നക്സൽ ആക്രമണം രൂക്ഷമായ 10 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് പോളിങ്. മറ്റിടങ്ങിൽ 8 മുതൽ 5 വരെയും. തിരഞ്ഞെടുപ്പു ബഹിഷ്ക്കരിക്കാൻ മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വോട്ടെടുപ്പിന്റെ തലേന്നു മാവോയിസ്റ്റുകൾ ഏഴിടങ്ങളിൽ സ്ഫോടനം നടത്തി. കാൻകെർ ജില്ലയിലുണ്ടായ ആക്രമണത്തിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര സിങ് കൊല്ലപ്പെട്ടു. ബിജാപുരിൽ വെടിവയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.  കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ വിദൂരനിയന്ത്രിത സ്ഫോടനമാണിത്. 

ദന്തേവാഡയിൽ 4 ദിവസം മുൻപു നടന്ന സ്ഫോടനത്തിൽ ഒരു സിഐഎസ്എഫ് ജവാൻ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബർ 30 നു നടന്ന ആക്രമണത്തിൽ ദൂരദർശൻ ക്യാമറാമാനും 3  പൊലീസുകാരും കൊല്ലപ്പെട്ടു. കഴിഞ്ഞ 10 ദിവസത്തിനകം 300 ബോംബുകൾ നിർവീര്യമാക്കി.