അഠാരി (പഞ്ചാബ്) ∙ ബോളിവുഡ് സിനിമാക്കഥയല്ല; ഇന്ത്യക്കാരിയായ സോഫിയയുടെയും പാക്കിസ്ഥാൻകാരനായ അക്ബർ ഡുറാനിയുടെയും ജീവിതകഥയാണിത്.
കഥാസാരം ഇങ്ങനെ: ഫെയ്സ്ബുക്കിലൂടെയും സ്കൈപ്പിലൂടെയും 2011ൽ മധ്യപ്രദേശിലുള്ള സോഫിയയെ ഡുറാനി (31) പരിചയപ്പെട്ടു. ടൂറിസ്റ്റ് വീസയിൽ ഇന്ത്യയിലെത്തി, മാതാപിതാക്കളുടെ സമ്മതത്തോടെ 2013ൽ അവളെ വിവാഹം ചെയ്തു. ആരിസ് എന്ന ആൺകുട്ടിയുണ്ടായി.
വീസ കാലാവധി കഴിയാറായപ്പോൾ ലോങ് ടേം വീസയ്ക്ക് അപേക്ഷിച്ചു. കാലാവധി തീർന്നപ്പോൾ അറസ്റ്റിലായി. 2015ൽ ഒരു വർഷത്തെ തടവുശിക്ഷ കിട്ടി. തടവുകഴിഞ്ഞു പാക്കിസ്ഥാനിലേക്കു മടക്കി അയയ്ക്കാൻ നടപടിയുമായി. ഇനി ഡുറാനി തിരിച്ചുപോകുകയാണ്. ഭാര്യയെയും രണ്ടു വയസ്സായ മകനെയും കൂടെ കൊണ്ടുപോകാനാവില്ല.
അവർക്കു പാക്കിസ്ഥാൻ വീസ നൽകുമോ എന്നും ഉറപ്പില്ല. ഇന്ത്യയിൽ വീസ ചട്ടം ലംഘിച്ചതിനാൽ ഇനി തിരിച്ചുവരാനും കഴിയില്ല. അമൃത്‌സർ വരെ കൂടെയെത്തിയ സോഫിയയോടും ആരിസിനോടും യാത്ര പറയാൻ ഒരുങ്ങുന്ന ഡുറാനിയുടെ മനസ്സിൽ ഇപ്പോൾ കൊടുങ്കാറ്റുവീശുകയാണ്.