തിരുവനന്തപുരം∙ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നേതാക്കൾക്കു നാക്കുപിഴയുടെ ദിവസമായി. അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ‘പെമ്പിളൈ ഒരുമൈ’എന്നു പറഞ്ഞൊപ്പിക്കാൻ പെടാപ്പാടുപെട്ടു. എം.എം.മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ചതിച്ചതു മൂന്നാർ ഒഴിപ്പിക്കലിനിടെ കുരിശുനീക്കിയതിലൂടെ ശ്രദ്ധ നേടിയ പാപ്പാത്തിച്ചോലയായിരുന്നു. അദ്ദേഹം ആവർത്തിച്ചു പറഞ്ഞതു ‘ചപ്പാത്തിച്ചോല’എന്നായിരുന്നു.
കെ.എം.മാണിയാകട്ടെ, എം.എം.മണി രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ചു ‘ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുകയാണ്’ എന്നാണു പ്രഖ്യാപിച്ചത്. സഭയാകെ അമ്പരന്നിരിക്കുമ്പോൾ, പിഴ അദ്ദേഹം തിരുത്തി: ‘മണി രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ചു ഞാനും എന്റെ പാർട്ടിയും രാജിവയ്ക്കുന്നില്ല’. അതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി.