ചെന്നൈ∙ സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയതിന് അറസ്റ്റിലായ മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ സഫീർ കരീം, പ്രിലിമിനറി പരീക്ഷയിലും ഇതേ മാതൃകയിൽ കോപ്പിയടിച്ചതായി പൊലീസ്. സഫീറിന്റെ സുഹൃത്തുക്കളായ എറണാകുളം സ്വദേശി ഷംജാദ്, തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷരീബ് ഖാൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു നിർണായക വിവരം ലഭിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇവരാണു പ്രിലിമിനറിക്കു ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്തതെന്നും പൊലീസ് അറിയിച്ചു. ഗൂഗിൾ ഡ്രൈവ് വഴി ചോദ്യക്കടലാസ് അയച്ചു നൽകി ബ്ലൂടൂത്ത് വഴി ഉത്തരം സ്വീകരിച്ചാണു സഫീർ കോപ്പിയടി നടത്തിയത്.
കേരള പിഎസ്‌സി, ഐഎസ്ആർഒ പരീക്ഷകളിൽ ഇവർ തട്ടിപ്പ് നടത്തിയോ എന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കേസായതിനാൽ സിബിഐക്കോ തമിഴ്നാട്ടിലെ ക്രൈംബ്രാഞ്ച് സിഐഡിക്കോ കൈമാറിയേക്കും.
സഫീർ, കൂട്ടുപ്രതി ഡോ.രാം ബാബു എന്നിവരുടെ ജാമ്യാപേക്ഷ എഗ്മൂർ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് ഇന്നു പരിഗണിക്കാനിരിക്കുകയാണ്.