ജിഷ്ണു പ്രണോയ് ഓർമയായിട്ട് നാളേക്ക് ഒരാണ്ട്; മാറാതെ ദുരൂഹതകൾ

തിരുവില്വാമല ∙ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് (17) ഓർമയായിട്ടു നാളേക്ക് ഒരാണ്ട് പൂർത്തിയാകുമ്പോഴും ദുരൂഹതകൾ മാറുന്നില്ല. 2017 ജനുവരി ആറിനു വൈകിട്ടാണു ഹോസ്റ്റലിലെ ശുചിമുറിയിലെ കൊളുത്തിലെ തോർത്തിൽ തൂങ്ങിയ നിലയിൽ ജിഷ്ണുവിനെ കൂട്ടുകാർ കണ്ടത്. വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ, കോളജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകൾക്കിടയാക്കി.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്മെന്റുകൾക്കെതിരെ സംസ്ഥാനത്തു വിദ്യാർഥി പ്രക്ഷോഭം വ്യാപകമായി. നെഹ്റു കോളജ് അടിച്ചു തകർക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി–യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. തുടർന്നു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചർച്ച ചെയ്തു. അമ്മയുടെ സമരങ്ങൾക്കൊടുവിൽ അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും പിൻമാറി. പിന്നീട് സുപ്രീം കോടതി നിർദേശത്തെ തുടർന്നു കേസ് സിബിഐ ഏറ്റെടുത്തു.

പാമ്പാടിയിൽ ഇന്ന് അനുസ്മരണം

തിരുവില്വാമല∙ പാമ്പാടി സെന്ററിൽ ഇന്നു 10ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ജിഷ്ണു പ്രണോയ് അനുസ്മരണം നടക്കും. ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പങ്കെടുക്കും. നാളെ ജിഷ്ണു പ്രണോയിയുടെ ചരമദിനത്തിൽ ജന്മനാട്ടിലും അനുസ്മരണ പരിപാടികളുണ്ട്.