കൊച്ചി ∙ കേരളത്തിനുള്ള പുതിയ ട്രെയിനുകൾ സംബന്ധിച്ചു തീരുമാനമെടുക്കാതെ ഓൾ ഇന്ത്യ ടൈംടേബിൾ കമ്മിറ്റി യോഗം പിരിഞ്ഞു. കേരളത്തോടുള്ള അവഗണന സജീവ ചർച്ചയായതോടെ ട്രെയിനുകൾ സംബന്ധിച്ചു റെയിൽവേ ബോർഡ‍് പുനരാലോചന നടത്തുമെന്നാണു സൂചന. കേരളത്തോടു പക്ഷപാതം കാണിക്കുന്നുവെന്ന പരാതി പരിശോധിക്കുമെന്നു റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനി മനോരമയോടു പറഞ്ഞു.
ഉത്തരേന്ത്യയിലെ വിവിധ സോണുകൾ ചോദിച്ച ട്രെയിനുകളാണ് ഉദ്യോഗസ്ഥർ വേണ്ടെന്നുവച്ചത്. ടൈംടേബിൾ കമ്മിറ്റി യോഗത്തിനു മുന്നോടിയായി വിവിധ ഡിവിഷനുകളുമായി ചർച്ച ചെയ്ത ശേഷമാണു ശുപാർശകൾക്കു അന്തിമരൂപം നൽകിയതെന്നിരിക്കെ യോഗത്തിൽ ട്രെയിൻ സ്വീകരിക്കാൻ കഴിയില്ലെന്ന ദക്ഷിണ റെയിൽവേ നിലപാടാണു വിവാദമായത്.
സേലം, രാമേശ്വരം ട്രെയിനുകൾ ഓടിക്കാൻ മറ്റു സോണുകളുടെ സമ്മതം ആവശ്യമില്ലെന്നിരിക്കെ അതിനുള്ള നടപടി സോൺ തലത്തിലുണ്ടാകണമെങ്കിൽ രാഷ്ട്രീയ സമ്മർദം ആവശ്യമാണ്. ടെർമിനൽ സൗകര്യങ്ങളുടെ അപര്യാപ്തത എന്ന വാദം പൊളിഞ്ഞപ്പോൾ ട്രാക്ക് വിനിയോഗ ശേഷിയുടെ കണക്കു നിരത്തിയാണ് ഇപ്പോൾ ട്രെയിൻ അനുവദിക്കാൻ കഴിയില്ലെന്നു പറയുന്നത്. എന്നാൽ കേരളത്തിലേക്കാളും രണ്ട് ഇരട്ടി ട്രാക്ക് വിനിയോഗ ശേഷിയുള്ള സെക്‌ഷനുകൾ ഉത്തരേന്ത്യയിലുണ്ട്. അവിടെയില്ലാത്ത പ്രശ്നങ്ങളാണു ദക്ഷിണ റെയിൽവേ കേരളത്തിലുണ്ടെന്നു പ്രചരിപ്പിക്കുന്നത്.