ടിപിയെ വധിച്ചവരോട് മരണം വരെ സന്ധിയില്ല: കെ.കെ. രമ

കോഴിക്കോട് ∙ ചെങ്കൊടിയെ ചതിച്ചവരോടും ടിപിയെ വധിച്ചവരോടും മരണം വരെ സന്ധിയില്ലെന്ന് ആർഎംപിഐ നേതാവ് കെ.കെ. രമ. താനടക്കമുള്ള ആർഎംപിക്കാരെ സിപിഎമ്മിലേക്കു സ്വാഗതം ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ വാക്കുകൾ പുച്ഛിച്ചു തള്ളുന്നു. എത്ര കള്ളങ്ങൾ കൊണ്ടു കഴുകിയിട്ടും മായാതെ തങ്ങളുടെ കയ്യിൽ തെളിഞ്ഞു നിൽക്കുന്ന ടിപിയുടെ ചോരക്കറയിൽ നിന്നു രക്ഷപ്പെടാനുള്ള സിപിഎം നേതൃത്വത്തിന്റെ ഇത്തരം വിലകെട്ട അഭ്യാസങ്ങൾ പരിഹാസ്യമാണ്. ചന്ദ്രശേഖരനെ സ്നേഹിക്കുന്നവർ ഇത്തരം കാപട്യങ്ങളിലും തറവേലകളിലും വീഴുമെന്നതു സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ആക്രമിച്ചും നുണ പറഞ്ഞും ആർഎംപിയെ തകർക്കാനാവില്ലെന്നു ബോധ്യപ്പെട്ട സിപിഎം നേതൃത്വം പുതിയ കുതന്ത്രങ്ങളുമായി രംഗത്തിറങ്ങുകയാണെന്നു കെ.കെ. രമ പറഞ്ഞു.