അതിരൂപതാ വിവാദം: അഡ്മിനിസ്ട്രേറ്റർ ചർച്ച നടത്തി

കൊച്ചി∙ ഭൂമിവിൽപന സംബന്ധിച്ച് എറണാകുളം – അങ്കമാലി അതിരൂപതയിലുണ്ടായ വിവാദങ്ങളും പരിഹാര നടപടികളും അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് റോമിൽ വത്തിക്കാൻ പ്രതിനിധികളുമായി ചർച്ച ചെയ്തു. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലിയനാർദോ സാന്ദ്രി, സെക്രട്ടറി ആർച്ച് ബിഷപ് സിറിൽ വാസിൽ എന്നിവരുമായിട്ടായിരുന്നു ചർച്ച.

പുതിയ 14 കർദിനാൾമാർക്കു സ്ഥാനചിഹ്നങ്ങൾ നൽകുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മാർ ജേക്കബ് മനത്തോടത്ത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മാർപാപ്പ അർപ്പിച്ച കുർബാനയിൽ രണ്ടു കർദിനാൾമാരും സഹ കാർമികരായിരുന്നു.