ദിലീപിനു മെമ്മറി കാർഡ് നൽകരുത്; ദുരുപയോഗിക്കുമെന്ന് സർക്കാർ

ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡ് നടൻ ദിലീപിനു നൽകിയാൽ ദുരുപയോഗിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി. നടിക്ക് സ്വകാര്യത സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം മാനിക്കണം.

ദൃശ്യങ്ങൾ ദിലീപും അഭിഭാഷകനും 2 തവണ കണ്ടതാണ്. ഇനിയും കാണുന്നതിനു തടസമില്ല. എന്നാൽ, പകർപ്പ് തൊണ്ടിമുതലാണ്. അത് അവർക്കു നൽകാൻ പാടില്ല. ആദ്യ ഭാര്യ, ആക്രമിക്കപ്പെട്ട നടി, അന്വേഷണ ഉദ്യോഗസ്ഥൻ തുടങ്ങിയവർക്കെതിരെ ദിലീപ് ആരോപണങ്ങൾ ഉന്നയിക്കുന്നത് വിചാരണ വൈകിപ്പിക്കാനാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിച്ചു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ സത്യവാങ്മൂലം. ഹർജി അടുത്ത മാസം 23നു പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.