ലണ്ടൻ ഗ്രെൻഫെൽ ടവർ തീപിടിത്തത്തിൽ മരണം 30 ആയി; നിരവധിപേരെ കാണാനില്ല

ലണ്ടൻ ∙ പടിഞ്ഞാറൻ ലണ്ടനിലെ കെൻസിങ്ടണിലുള്ള ഗ്രെൻഫെൽ ടവറിൽ ബുധനാഴ്ചയുണ്ടായ തീപിടിത്തത്തിൽ 30 പേർ മരിച്ചതായി പൊലീസ് സ്ഥിരീകരണം. നിരവധിപേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. അന്വേഷണവും നടക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലാണ്. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 24 പേരിൽ 12 പേരുടെ നില അതീവഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ ആരും ജീവനോടെ കുടുങ്ങിക്കിടക്കാൻ സാധ്യതയില്ലെന്ന് അഗ്നിശമന വിഭാഗം തലവൻ അറിയിച്ചു. കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. പൊലീസ് നായ്ക്കളെ എത്തിച്ച് വിശദമായ പരിശോധന നടത്തി.

ബുധനാഴ്ച ബ്രിട്ടിഷ് സമയം അർധരാത്രി കഴി‍ഞ്ഞ് ഒരുമണിയോടെയാണ് കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. 24 നിലകളിലെ 120 ഫ്ലാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു.