2011ലെ ഇന്ത്യ– ശ്രീലങ്ക ലോകകപ്പ് ഫൈനൽ ഒത്തുകളി: അർജുന രണതുംഗ

കൊളംബോ∙ 2011ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ ഇന്ത്യ- ശ്രീലങ്ക ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മുംബൈയില്‍ നടന്ന ഫൈനൽ മല്‍സരത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് രണതുംഗ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെങ്കിലും ഒരുദിവസം സത്യം പുറത്തുകൊണ്ടുവരുമെന്നും രണതുംഗ പറഞ്ഞു. 2011 ലോകകപ്പില്‍ ടെലിവിഷന്‍ കമന്റേറ്ററായി രണതുഗ ഇന്ത്യയിലെത്തിയിരുന്നു.

അര്‍ജുന രണതുംഗ

2011 ഏപ്രിൽ രണ്ടിനു നടന്ന ഫൈനൽ മൽസരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 274 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അന്ന് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോണി (91*) യായിരുന്നു മാൻ ഓഫ് ദ മാച്ച്. 28 വർഷത്തിനു ശേഷമായിരുന്നു ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിൽ വീണ്ടും മുത്തമിട്ടത്.