ശാസ്ത്രി പറയുന്നതേ നടക്കൂ; ഭരത് അരുൺ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് കോച്ച്

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഉപദേശക സമിതിയുടെ നിർദേശം മറികടന്നു മുൻപേസ് ബോളർ ഭരത് അരുണിനെ ബോളിങ് കോച്ചായി ബിസിസിഐ നിയമിച്ചു. സഞ്ജയ് ബംഗാര്‍ ‍സഹപരിശീലകനായും ആര്‍. ശ്രീധര്‍ ഫീല്‍ഡിങ് കോച്ചായും തുടരും.

രവി ശാസ്ത്രിയെ കോച്ചായി തിരഞ്ഞെടുത്ത സച്ചിൻ-ഗാംഗുലി-ലക്ഷ്മൺ ത്രയം സഹീർഖാനെ ബോളിങ് കോച്ചായും രാഹുൽ ദ്രാവിഡിനെ വിദേശപര്യടനങ്ങളിലെ ബാറ്റിങ് ഉപദേശകനായും നിയമിച്ചിരുന്നു. എന്നാൽ, സഹീറിനെയും ദ്രാവിഡിനെയും ഉപദേഷ്ടാക്കളായി നിയോഗിക്കാമെന്നായിരുന്നു രവി ശാസ്ത്രിയുടെ നിലപാട്. സഹപരിശീലകരെ തിരഞ്ഞെടുക്കുന്നതു മുഖ്യ പരിശീലകന്റെ അധികാരമാണെന്നും ശാസ്ത്രി പറഞ്ഞു.

2019 ഐസിസി ലോകകപ്പ് വരെയാണ് ഭരത് അരുണിന്റെ കാലാവധി. 2014ൽ ബോളിങ് പരിശീലകനായി ചുമതലയേറ്റ അരുൺ, 2016ൽ ടീം ഡയറക്ടർ സ്ഥാനത്തുനിന്നു ശാസ്ത്രി പുറത്താകുംവരെ ടീമിനൊപ്പമുണ്ടായിരുന്നു. എൺപതുകളുടെ തുടക്കത്തിൽ അണ്ടർ 19 ടീമിൽ ഒന്നിച്ചു കളിക്കുന്ന കാലം മുതൽ തുടങ്ങുന്നു ശാസ്ത്രിയും അരുണും തമ്മിലുള്ള ബന്ധം. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ബോളിങ് ഉപദേഷ്ടാവായിരുന്ന അരുണിനെ 2014ൽ സീനിയർ ടീമിനൊപ്പം നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചതു ശാസ്ത്രിയുടെ ശുപാർശ പ്രകാരമായിരുന്നു.