കശ്മീർ ഏറ്റുമുട്ടൽ: രണ്ടു സൈനികർക്ക് വീരമൃത്യു; മൂന്നു ഭീകരരെ വധിച്ചു

പി. ഇളയരാജ, ഗവായ് സുമേദ് വമൻ

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മഹാരാഷ്ട്ര സ്വദേശി ഗവായ് സുമേദ് വമൻ, തമിഴ്നാട് സ്വദേശി പി. ഇളയരാജ എന്നീ സൈനികരാണ് വീരമൃത്യുവരിച്ചത്. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്ന് സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിൽ മൂന്നു ഭീകരെ സൈന്യം വധിച്ചു.

സെയിൻപോര മേഖലയിലെ അവനീര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ ആണ് രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായത്.

പരുക്കേറ്റ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയിൽ സൈനിക നടപടി തുടരുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

ശനിയാഴ്ച സൈനിക നടപടിക്കിടെ സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ ഏഴ് നാട്ടുകാർക്ക് പരുക്കേറ്റിരുന്നു. ആറ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ 132 ഭീകരരെയാണ് ഈ വർഷം ഇതുവരെ സൈന്യം ജമ്മു കശ്മീരിൽ വധിച്ചത്.