കോട്ടയം∙ മെറിറ്റ് ലിസ്റ്റിൽ മികച്ച റാങ്കോടെ പാസ്സായാലും കൊടുക്കാൻ അഞ്ചു ലക്ഷം ഇല്ലെങ്കിൽ പഠിക്കാൻ വരേണ്ട എന്ന ധാർഷ്ട്യം നിറഞ്ഞ നിലപാട് അർഹിക്കുന്നത് ചെകിടടിച്ചുള്ള പ്രഹരമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസ്. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ അഞ്ച് ലക്ഷത്തില്‍ കരാര്‍ ഒപ്പിടുന്നതും രണ്ടരലക്ഷത്തിന്റെ മെറിറ്റ് സീറ്റുകളും 25,000 രൂപയുടെ 20 ശതമാനം സീറ്റുകളുമൊക്കെ എസ്എഫ്ഐയുടെ സമരങ്ങൾ തീർത്തുവെച്ച അഭിമാനാര്‍ഹമായ തുരുത്തുകള്‍ തന്നെയാണെന്നും സമൂഹമാധ്യമത്തിൽ ‘അമൃതിനുള്ളില്‍ വീഴുന്ന മലിനാംശങ്ങള്‍’ എന്ന തലക്കെട്ടിലെഴുതിയ പോസ്റ്റിൽ ജെയ്ക്ക് കുറിച്ചു.
‘സുപ്രീംകോടതി ഉത്തരവ് പുറത്തു വന്നപ്പോള്‍ അഞ്ചു ലക്ഷം രൂപയുടെ ട്യൂഷന്‍ ഫീയോടൊപ്പം ആറു ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി കൂടി നല്‍കണം എന്നതായിരിക്കുന്നു അവസ്ഥ. ട്യൂഷന്‍ ഫീയുടെ മാത്രം തുകയായ അഞ്ചു ലക്ഷത്തിന്റെ കാര്യം പരിഗണിച്ചാല്‍ മാത്രം ഒരുപക്ഷേ മെറിറ്റ് സീറ്റുകളില്‍ ഒന്നാം റാങ്ക് എത്തിയിട്ടും അടയ്ക്കാന്‍ അഞ്ച് ലക്ഷം രൂപയില്ലായെങ്കില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥ ഫീ റെഗുലേറ്ററി കമ്മിറ്റിയുടെയും, കോടതി ഉത്തരവിലൂടെയും സംജാതമായിരിക്കുകയാണ്. എന്നാൽ എസ്എഫ്ഐ നടത്തിയ നീണ്ടകാല സ്വാശ്രയ സമരങ്ങളുടെ മുദ്രാവാക്യത്തെ അക്ഷരാര്‍ത്ഥത്തില്‍ സാധൂകരിച്ച വിധിയായിരുന്നു നീറ്റ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം വഴി സുപ്രീംകോടതി പ്രഖ്യാപിച്ചത്.
സുപ്രീംകോടതി ഉത്തരവോടെ അത്യന്തം സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ 690 സീറ്റുകള്‍ സ്‌പോട് അലോട്ട്‌മെന്റ് ഘട്ടത്തില്‍ വിദ്യാർഥികളെ കാത്തുകിടക്കുകയാണ്. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റിയുടെ ബാധ്യത നിസ്സംശയം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്വാസകരവും പ്രതീക്ഷാനിര്‍ഭരവുമാണ്. എന്നാല്‍ ഇതിനിടയിലും ഏതുവിധേനയും ഭീഷണപ്പെടുത്തിയിട്ടായാലും ബാങ്ക് ഗാരന്റി വാങ്ങി പണമുള്ളവനെ മാത്രമേ പഠിപ്പിക്കുവെന്ന നിലപാട് സ്വീകരിക്കുന്നതു വഴി മെഡിക്കല്‍ രംഗത്ത് ഫീസ് വാങ്ങി കഴുത്തറക്കുന്നതില്‍ ‘ഗവേഷണം’ നടത്തുന്നതിൽ വിജയിച്ച കോഴിക്കോട് കെഎംസിടിയും എറണാകുളം ശ്രീനാരായണയും ഉള്‍പ്പെടെയുള്ള കോളജുകളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
ബാങ്ക് ഗാരന്റിടെ ഉറപ്പ് നല്‍കി സുപ്രീംകോടതിയുടെ ഉത്തരവ് പൂര്‍ണമായും ഇല്ലാതാക്കാനുള്ള സാധ്യതകൾ സര്‍ക്കാര്‍ തേടണമെന്നും ജെയ്ക്ക് കുറിച്ചു. എന്‍ആര്‍ഐ സീറ്റില്‍ വർധിപ്പിക്കുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മുന്നൂറിലധികം വരുന്ന സീറ്റുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേ പറ്റൂ. മുഖ്യമന്ത്രി തന്നെ നേരിട്ട് മാതൃകപരമായ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുമ്പോഴും തിരുത്താന്‍ തയാറാകാത്തവർ അമൃതിനുള്ളില്‍ വീണ മലിനാംശത്തെ തന്നെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു.