മുംബൈ ∙ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ഈജിപ്തിലെത്തിച്ച് അവയവ വ്യാപാരം വ്യാപകം. സംഭവവുമായി ബന്ധമുള്ള ഇടനിലക്കാരൻ മുംബൈയിൽ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. വൃക്കവ്യാപാരത്തിന് ഈജിപ്തിലെ കെയ്‌റോയിൽ ഇടത്താവളമൊരുക്കുന്ന ഇന്ത്യയിലെ ഇടനിലക്കാരൻ സുരേഷ് പ്രജാപതി എന്നയാളാണ് കഴിഞ്ഞദിവസം മുംബൈയിൽ അറസ്റ്റിലായത്. ഇയാൾക്കൊപ്പം നിസാമുദീൻ എന്നയാളും പിടിയിലായിട്ടുണ്ട്.
വൃക്ക വില്‍പനയ്ക്കാണ് കൂടുതല്‍ പേരെയും കൊണ്ടുപോകുന്നതെന്ന് ഇവർ പൊലീസിന് മൊഴിനല്‍കി. കേരളത്തിനു പുറമെ ഡല്‍ഹി, കശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഈജിപ്തിലേക്ക് വൃക്കവ്യാപാരത്തിന് എത്തിക്കുന്നുണ്ടെന്നും സുരേഷ് വെളിപ്പെടുത്തി. ടൂറിസ്റ്റ്‍ വീസയിലാണ് ഇവരെ ഈജിപ്തിലേക്കു കൊണ്ടുപോകുന്നത്.
മേയ്- ജൂലൈ മാസങ്ങളിൽ മാത്രം ആറുപേരെ വൃക്കവിൽക്കാൻ ഈജിപ്തിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. ഈജിപ്തിത്തിച്ച ആറുപേരിൽ, നാലുപേരുടെ ശസ്ത്രക്രിയ കഴിഞ്ഞെന്ന് പ്രതി പറഞ്ഞായി പൊലീസ് വ്യക്തമാക്കി. ആവശ്യക്കാരിൽനിന്ന് ഈ ഏജന്റുമാർ ലക്ഷങ്ങൾ വാങ്ങിയശേഷം ചെറിയൊരു വിഹിതമായിരിക്കും ദാതാക്കൾക്ക് നൽകുകയെന്നും പൊലീസ് പറയുന്നു. ഇന്ത്യയിൽ അവയദാനനിയമങ്ങൾ കർശനമായതിനാലും വിദേശത്ത് സൗകര്യം ലളിതമാകുന്നതുമാണ് വൃക്കവ്യാപാരം തഴയ്ക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.