കുരുക്കു മുറുക്കി പൾസർ സുനി; നാദിർഷാ 25,000 രൂപ നൽകിയെന്ന് മൊഴി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിർഷാ തനിക്കു പണം നൽകിയതായി കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ. തൊടുപുഴയിലെ സിനിമാ ലൊക്കേഷനിൽ വച്ച് 25,000 രൂപ നൽകിയെന്നാണ് മൊഴി. ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നൽകിയെന്നും സുനി വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുൻപാണ് പണം കൈമാറിയതെന്നും സുനി പൊലീസിനോടു പറഞ്ഞു.

ഈ മൊഴി മുൻനിർത്തി നാദിർഷായെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിൽവച്ച് അദ്ദേഹത്തിന്റെ മാനേജരിൽനിന്നാണ് പണം കൈപ്പറ്റിയതെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. ഈ മൊഴി സാധൂകരിക്കുന്നതിന് സുനി തൊടുപുഴയിലെത്തിയതിന്റെ ടവർ ലൊക്കേഷന്‍ അന്വേഷണ സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്.

നാദിർഷായുടെ അറിവോടെയാണോ പണം കൈമാറിയതെന്ന് സ്ഥിരീകരിക്കുന്നതിനാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. എന്നാൽ, പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയാണ് നാദിർഷാ ചെയ്തത്. ദീലിപീന്റെ നിർദ്ദേശപ്രകാരം പൾസർ സുനിക്ക് 25,000 രൂപ നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചതായി അദ്ദേഹം ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടിയിരന്നു. ഈ ഹർജി പിന്നീടു പരിഗണിക്കാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ നെഞ്ചുവേദനയാണെന്നു പറഞ്ഞ് അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തിരുന്നു. പിന്നീട് ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്.