സോൾ∙ അടിക്കു തിരിച്ചടിയുമായി പി.വി. സിന്ധുവിന്റെ വിജയം. കൊറിയ ഓപ്പൺ സൂപ്പർ സീരീസ് ഫൈനൽ പോരാട്ടത്തിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ 22–20, 11–21, 21–18 സെറ്റുകൾക്കു പരാജയപ്പെടുത്തി. കഴിഞ്ഞമാസം ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിന്റെ തനിയാവർത്തനമാണ് സോളിൽ കണ്ടത്. റിയോ ഒളിംപിക്സ് സെമിയിൽ സിന്ധു ഒകുഹാരയെ തോൽപിച്ചപ്പോൾ ലോകചാംപ്യൻഷിപ്പ് ഫൈനലിൽ ഒകുഹാര തിരിച്ചടിച്ചു. കൊറയയിൽ സിന്ധുവിന്റെ മധുരപ്രതികാരവും.
ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയർന്ന സീഡുകാർ ഏറ്റുമുട്ടുന്നതും ബാഡ്മിന്റൻ വേൾഡ് ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തുന്നതുമായ ചാംപ്യൻഷിപ്പാണു സൂപ്പർ സീരീസ്. ഒളിംപിക്സും ലോകചാംപ്യൻഷിപ്പും കഴിഞ്ഞാൽ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.