കണ്ണൂരിൽ ലീഗ് ഓഫിസിനു നേരെ അക്രമം; ജനൽചില്ലുകളും കൊടിമരവും തകർത്തു

നടുവിൽ വിളക്കന്നൂരിൽ ലീഗ് ഓഫിസായ സി.എച്ച്. സൗധനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന നിലയിൽ. ചിത്രം: മനോരമ

ശ്രീകണ്ഠാപുരം ∙ കണ്ണൂർ നടുവിലിനു സമീപം വിളക്കന്നൂരിൽ മുസ്‍ലിം ലീഗ് ഓഫിസായ സി.എച്ച്. സൗധം ഒരു സംഘം ആളുകൾ ആക്രമിച്ചു. ജനൽ ചില്ലുകൾ തല്ലിത്തകർത്ത അക്രമികൾ ഓഫിസിന്റെ മുന്നിലുള്ള കൊടിമരത്തിനു കേടു വരുത്തി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സിപിഎം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു.

20ന് വൈകിട്ട് വിളക്കന്നൂരിൽ സിപിഎം പൊതുയോഗം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അക്രമമുണ്ടായത്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പ്രദേശത്ത് അക്രമം നടക്കുന്നത്.

ബുധനാഴ്ച നടന്ന സിപിഎം പൊതുയോഗത്തിൽ പൊലീസിന്റെ അനുമതി തേടാതെയാണ് മൈക്ക് ഉപയോഗിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. പൊതുയോഗത്തിൽ നേതാക്കൾ ഭീഷണിയും പ്രകോപനങ്ങളും മുഴക്കിയിരുന്നതായും ആരോപണമുണ്ട്. തുടർന്നാണ് ഓഫിസ് ആക്രമിക്കപ്പെട്ടത്.

വിവരമറിഞ്ഞ് ശ്രീകണ്ഠാപുരം പൊലീസ് സ്ഥലത്തെത്തി. വ്യാഴാഴ്ച ഉച്ചയോടെ പൊലീസ് ഇരുവിഭാഗം നേതാക്കളെയും വിളിപ്പിച്ചു സംസാരിച്ചു. പ്രവർത്തകർക്കെതിരെയും ഓഫിസിനെതിരെയും സിപിഎം നടത്തുന്ന നീക്കം അപലപനീയമാന്നെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.