മുഖ്യമന്ത്രി പറഞ്ഞാൽ രാജി; ഏതന്വേഷണവും നേരിടാൻ തയാർ: മന്ത്രി തോമസ് ചാണ്ടി

ആലപ്പുഴ ∙ കായൽ കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ, കയ്യേറ്റം തെളിയിച്ചാൽ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കയ്യേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി ആരോപിച്ചു.

ഇപ്പോഴത്തെ അവസ്ഥയിൽ സ്വയം രാജിവയ്ക്കില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഒരുക്കമാണ്. അതേസമയം, ഭൂവിഷയങ്ങളിൽ ആലപ്പുഴ മുനിസിപ്പാലിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല. നിയമസഭാ സമിതിയോ വിജിലൻസോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.

നേരത്തെ, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ട് നിർമിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടർ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഉൾപ്പെടെയാണ് റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് അനുവദിച്ച നികുതി ഇളവ് ആലപ്പുഴ നഗരസഭ റദ്ദാക്കുകയും ചെയ്തു. ഇതുവരെ ഇളവായി അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകാൻ ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ തീരുമാനമെടുത്തു. 2004 മുതല്‍ അനുവദിച്ച നികുതി ഇളവാണ് നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് റദ്ദാക്കിയത്. മൂന്നിലൊന്നു തുക മാത്രമാണ് ഇക്കാലമത്രയും മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഈ തുകയൊന്നാകെ ലേക് പാലസ് തിരിച്ചടയ്ക്കണം. റിസോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അഞ്ചുദിവസത്തിനുള്ളില്‍ നഗരസഭയിലെത്തിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.