ജയിലിൽ ദിലീപിനെ കാണാൻ നിയന്ത്രണം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി

തൃശൂർ ∙ നടന്‍ ദിലീപിനെ ജയിലിൽ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന പരാതിയില്‍ ആലുവ സബ്ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. തൃശൂരില്‍ നടന്ന സിറ്റിങ്ങിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലിം ഇന്ത്യ പരാതി സമര്‍പ്പിച്ചത്. ദിലീപിനെതിരായ അന്വേഷണം നീളുകയാണെന്ന പരാതിയിലും ആലുവ റൂറല്‍ എസ്പിയോട് കമ്മിഷന്‍ വിശദീകരണം തേടും.

സന്ദര്‍ശകരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണു നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ജയിൽ അധികൃതർ പറയുന്നത്. പുതിയ തീരുമാന പ്രകാരം കുടുംബാംഗങ്ങള്‍ക്കും പ്രധാന വ്യക്തികള്‍ക്കും മാത്രമേ ഇനി സന്ദർശനത്തിന് അനുമതി നൽകൂ. ഇതിനെതിരെയാണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതിയെത്തിയത്.

ജയിലിൽ സന്ദർശകരുടെ എണ്ണത്തിൽ പാലിക്കാറുള്ള നിയന്ത്രണം ദിലീപിന്റെ കാര്യത്തിലുണ്ടായില്ലെന്ന് വിമർശനമുയർന്നിരുന്നു. ഓണത്തോടനുബന്ധിച്ച ദിവസങ്ങളിലാണ് ദിലീപിനെ കാണാൻ ചലച്ചിത്ര പ്രവർത്തകർ ആലുവ സബ് ജയിലിലേക്കു കൂടുതലായെത്തിയത്.

നടന്മാരായ ജയറാം, ഗണേഷ്കുമാർ എംഎൽഎ, വിജയരാഘവൻ, ഹരിശ്രീ അശോകൻ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുധീർ, അരുൺ ഘോഷ്, ബിജോയ് ചന്ദ്രൻ, സംവിധായകരായ രഞ്ജിത്, നാദിർഷാ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, എം.രഞ്ജിത്, തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലം, ഏലൂർ ജോർജ് തുടങ്ങിയവരാണ് തുടർച്ചയായ ദിവസങ്ങളിൽ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചത്.