4000 കി.മീ ചൈനീസ് അതിർത്തി ശക്തമാക്കാൻ ഇന്ത്യ; നാലു ചുരങ്ങളെ ബന്ധിപ്പിച്ച് പാത

ന്യൂഡൽഹി ∙ ദോക് ലാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–ചൈനാ അതിർത്തി ശക്തമാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ കരസേനാ കമാൻഡർമാരുടെ യോഗം തീരുമാനിച്ചു. 

4000 കിലോമീറ്റർ വരുന്ന അതിർത്തി പ്രദേശത്തു റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാനാണു പ്രധാന തീരുമാനം. അതിർത്തിയിലെ വെല്ലുവിളികൾ യോഗം വിശദമായി ചർച്ച ചെയ്തു. വികസന പ്രവർത്തികൾക്കായി ബോർഡർ റോഡ്സ് ഓർഗനൈസേഷനു കൂടുതൽ തുക അനുവദിക്കും. അതിർത്തിയിലെ പ്രധാന സെക്ടറുകളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണു റോഡുകൾ നിർമിക്കുക.

2020 ആകുമ്പോഴേക്കും നാലു ചുരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമെന്നു ഡയറക്ടർ ജനറൽ ഓഫ് സ്റ്റാഫ് ഡ്യൂട്ടീസ് ലഫ്. ജനറൽ വിജയ് സിങ് പറഞ്ഞു. നീതി, ലിപുലേഖ്, താംഗ്ള ഒന്ന്, സാംഗ് ചോക്ക് ല എന്നിവയാണ് ഈ പാതകൾ.

എപ്പോഴും തയാറായിരിക്കാൻ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും സദാ ജാഗരൂകരായിരിക്കാൻ പ്രതിരോധമന്ത്രി നിർമല സീതാരാമനും കമാൻഡർമാരോട് ആവശ്യപ്പെട്ടു. ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിലുള്ള കാലതാമസത്തിൽ ജനറൽ ബിപിൻ റാവത്ത് ഉത്കണ്ഠ രേഖപ്പെടുത്തി.

ദോക് ലായിൽ രണ്ടു മാസത്തോളം നീണ്ട ‘സംഘർഷ’ത്തിനൊടുവിൽ ഓഗസ്റ്റ് 28ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചിരുന്നു. ഇതേത്തുടർന്നാണു അതിർത്തി ശക്തമാക്കുന്നതിനെക്കുറിച്ച് കൂടുതൽ ഗൗരവമായി ആലോചിക്കാൻ പ്രതിരോധ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്.