തിങ്കളാഴ്ചത്തെ ഹർത്താലിൽ അക്രമം നടത്തിയാൽ കർശന നടപടി: സർക്കാർ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് തിങ്കളാഴ്ച (16) ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണവും നൽകുമെന്നു സർക്കാർ അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശം സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയിട്ടുണ്ട്.

വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും നിർബന്ധിച്ചു കടകൾ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ എടുക്കും. കെഎസ്ആർടിസി വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും സംരക്ഷണം നൽകും. പൊലീസ് പട്രോളിങ് ശക്തമാക്കും. ഓഫിസുകൾ, പൊതു സ്ഥാപനങ്ങൾ, കോടതികൾ തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിനു പൊലീസ് സംരക്ഷണം ഉണ്ടാകും. അതിക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കും.

അതിനിടെ, ഹർത്താലിനെതിരെ ഉപവസിച്ച എം.എം. ഹസൻ കെപിസിസി പ്രസിഡന്റായിരിക്കെ യുഡിഎഫ് ഹർത്താൽ നടത്തുന്നതു ദയനീയമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വേങ്ങരയിലെ തിരഞ്ഞെടുപ്പു ഫലം എൽഡിഎഫ് പ്രതീക്ഷിച്ചതു തന്നെയാണ്. എല്ലാ പഞ്ചായത്തിലും എൽഡിഎഫിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും കാനം പറഞ്ഞു.