ബിസിസിഐക്ക് തിരിച്ചടി: കൊച്ചിൻ ടസ്കേഴ്സിന് 800 കോടി നഷ്ടപരിഹാരം

മുംബൈ ∙ ഐപിഎൽ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചിൻ ടസ്കേഴ്സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നൽകാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആർബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാർഷിക പലിശയുൾപ്പെടെ 800 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകണമെന്നാണ് പുതിയവിധി.

കൊച്ചിൻ ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2015ലാണ് ആർബിട്രേറ്റർ വിധിക്കുന്നത്. പണം മടക്കിനൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ആർ.പി. ലഹോട്ടിയുടെ നേതൃത്വത്തിലുള്ള പാനലിന്റേതായിരുന്നു വിധി.

ബിസിസിഐക്കു വാർഷിക ബാങ്ക് ഗാരന്റി തുക നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നു കൊച്ചി ടസ്‌കേഴ്‌സ് കേരളയെ 2011ലാണ് പുറത്താക്കിയത്. വ്യവസായികളുടെ കൂട്ടായ്‌മയായ റൊൺഡിവു കൺസോർഷ്യം 2010ലാണ് 1550 കോടി രൂപയ്‌ക്ക് കൊച്ചിയെ സ്വന്തമാക്കിയത്.