കെന്നഡി വധത്തിന്റെ രഹസ്യരേഖകൾ പുറത്ത്; ദുരൂഹത പിന്നെയും ബാക്കി

ജോൺ.എഫ്.കെന്നഡി (ഫയൽ ചിത്രം)

വാഷിങ്ടൻ∙ മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ.എഫ്.കെന്നഡിയുടെ മരണത്തിൽ ദുരൂഹതകൾ ബാക്കിവച്ച് അതുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ ഒരു ഭാഗം യുഎസ് സർക്കാർ ഓൺലൈനായി പുറത്തുവിട്ടു. പ്രസിഡന്റ് ട്രംപ് അഞ്ചുലക്ഷത്തിലേറെ പേജുകളുള്ള രേഖകൾ പുറത്തിറക്കുമെന്നാണു കരുതിയിരുന്നത്. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുമെന്ന സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(സിഐഎ)യുടെയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (എഫ്ബിഐ) നിർദശത്തെത്തുടർന്ന് ചില രേഖകൾ ഒഴിവാക്കുകയായിരുന്നു.

നാഷനൽ ആർക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന 2891 സുപ്രധാന രേഖകളാണ് പുറത്തിറക്കിയത്. ശേഷിച്ച രേഖകളെവിശദമായി പഠിക്കാൻ സർക്കാർ സുരക്ഷാ ഏജൻസികൾക്ക് 180 ദിവസത്തെ സമയം അനുവദിച്ചു. പൊതുജനത്തിന് രേഖകൾ ലഭ്യമാക്കാനാകുമോ എന്ന കാര്യമാണ് ഇവർ പരിശോധിക്കുക. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് രേഖകൾ പുറത്തുവിടും. അരനൂറ്റാണ്ടിലേറെ കാലത്തെ നിഗൂഢത കാത്തുവച്ചിരിക്കുന്ന രേഖകളെല്ലാം ഒക്ടോബർ 26നു പുറത്തുവിടുമെന്ന് ട്രംപ് ശനിയാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ടെക്‌സസിലെ ഡാലസിൽ 1963 നവംബർ 22ന് ഉച്ചയ്‌ക്കു 12.30നാണ് ലീ ഹാർവി ഓസ്വാൾഡ് എന്നയാളുടെ വെടിയേറ്റ് കെന്നഡി കൊല്ലപ്പെടുന്നത്. ഇരുപത്തിനാലുകാരനായ ഓസ്വാൾഡ് സംഭവസ്‌ഥലത്തിനു സമീപമുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ബുക്ക് ഡിപ്പോയിലെ ജോലിക്കാരനായിരുന്നു. ആ കെട്ടിടത്തിൽ നിന്നാണു കെന്നഡിയുടെ നേരെ വെടിവച്ചതും. ഓസ്വാൾഡാകട്ടെ മണിക്കൂറുകൾക്കകം ജാക്ക് റൂബി എന്ന നിശാക്ലബ് ഉടമയുടെ വെടിയേറ്റു മരിച്ചു. പൊലീസ് അറസ്റ്റു ചെയ്ത് കൈയാമം വച്ചു കൊണ്ടുപോകുമ്പോൾ, എല്ലാവരും നോക്കിനിൽക്കെയായിരുന്നു കൊലപാതകം.

സാധാരണക്കാരനായ ഓസ്വാൾഡ് എന്തിനാണ് കെന്നഡിയെ കൊലപ്പെടുത്തുന്നത് എന്നതായിരുന്നു അന്നുയർന്ന പ്രധാന ചോദ്യം. സംഭവത്തിനു തൊട്ടുപിന്നാലെ ഓസ്വോൾഡ് കൊല്ലപ്പെട്ടതും സംഭവത്തിലെ നിഗൂഢത ശക്തമാകാൻ കാരണമായി. ജാക്ക്റൂബി പിന്നീട് ജയിലിൽ വച്ചു കാൻസർ ബാധിച്ചു മരിച്ചു.

കൊലപാതകത്തിനു തൊട്ടു മുൻപ് മെക്സിക്കോയിലേക്ക് ഓസ്വാൾഡ് യാത്ര നടത്തിയെന്ന വിവരവും അതിനിടെ ലഭിച്ചു. എഫ്ബിഐയും സിഐഎയും പിന്നീട് അന്വേഷണം നടത്തിയത് ആ വഴിക്കായിരുന്നു. 1963 സെപ്റ്റംബറിൽ നടന്ന ഓസ്വോൾഡിന്റെ മെക്സിക്കോ യാത്രയിൽ എന്താണു സംഭവിച്ചതെന്ന് സിഐഎയും എഫ്ബിഐയും കണ്ടെത്തിയ കാര്യങ്ങളാണ് പുറത്തു വന്നിരിക്കുന്നവരിലേറെയും.

ജോൺ.എഫ്.കെന്നഡിയെ കൊലപ്പെടുത്തിയ ലീ ഹാർവി ഓസ്വാൾഡ് (ഫയൽ ചിത്രം)

ക്യൂബയുടെയോ സോവിയറ്റ് യൂണിയന്റെയോ ചാരന്മാരുമായി ഗൂഢാലോചന നടത്താനായിരുന്നു യാത്രയെന്നാണ് പലരും വിശ്വസിക്കുന്നത്. ഓസ്വാൾഡിനു പഴയ സോവിയറ്റ് യൂണിയനുമായി ‘രഹസ്യ’ ബന്ധം ഉണ്ടായിരുന്നതായും ഒട്ടേറെ പേർ കരുതുന്നു. അതേസമയം വർഷങ്ങളായി കെന്നഡി വധത്തിലെ നിഗൂഢതകളെപ്പറ്റി അന്വേഷിക്കുന്ന വിദഗ്ധ സംഘങ്ങൾക്കു പുതിയ രേഖകൾ സഹായകരമാകില്ലെന്നാണു കരുതുന്നത്. ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും പുസ്തകങ്ങളും ടിവി ഷോകളും ഗവേഷണ റിപ്പോർട്ടുകളുമെല്ലാം ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്നു കഴിഞ്ഞതാണ്.

കെന്നഡിയുടെ മരണത്തിനു പിന്നിൽ മാഫിയാസംഘങ്ങളാണെന്നും ക്യൂബയാണെന്നും അതല്ല മറ്റു രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരാണെന്നുമൊക്കെയുള്ള ‘സിദ്ധാന്ത’ങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സിഐഎ തന്നെയാണു കെന്നഡിയെ കൊലപ്പെടുത്തിയതെന്ന വാദവുമുണ്ടായി. ഇത്തരം ആരോപണങ്ങളിലേക്കു വെളിച്ചം വീശുന്ന വിവരങ്ങളൊന്നും പുതിയ രേഖകളിൽ ഉണ്ടാകില്ലെന്നാണു കരുതുന്നത്.

കെന്നഡിയുടെ വധത്തിനു പിന്നാലെയാണ് രാഷ്ട്രീയപരമായ കാരണങ്ങളാലുള്ള കുപ്രസിദ്ധ കൊലപാതകങ്ങൾ യുഎസിൽ തുടർക്കഥയായത്. മനുഷ്യാവകാശ പ്രവർത്തകൻ മാർട്ടിൻ ലുഥർ കിങ് 1968ഏപ്രിലിലും കെന്നഡിയുടെ സഹോദരന്‍ റോബർട് എഫ്.കെന്നഡി 1968 ജൂണിലും കൊല്ലപ്പെട്ടു.

കെന്നഡിയുടെ കൊലപാതകം അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്കരിച്ചപ്പോൾ(ഇടത്) കൊലപാതക വാർത്തയുമായി പുറത്തിറങ്ങിയ പത്രം(വലത്)– ഫയല്‍ചിത്രം

ജോൺ.എഫ്.കെന്നഡിവധവുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണ രേഖകളും ഘട്ടംഘട്ടമായി പുറത്തുവിടണമെന്ന് 1992ൽ യുഎസ് കോൺഗ്രസ് ഉത്തരവിട്ടിരുന്നു. 2017 ഒക്ടോബർ 26 ആയിരുന്നു ഇതിന് അനുവദിച്ച അവസാന തീയതി.