സ്വര്‍ണക്കടത്തു കേസ് പ്രതി അബു ലൈസ് കേരളത്തില്‍ പലതവണ വന്നെന്ന് റിപ്പോര്‍ട്ട്

കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖും കുന്നമംഗലം എംഎൽഎ പി.ടി.എ.റഹീമും ദുബായിൽ പിടികിട്ടാപ്പുള്ളിയായ കള്ളക്കടത്തുകേസ് പ്രതി അബു ലെയ്സിനൊപ്പം നിൽക്കുന്ന ചിത്രം

കോഴിക്കോട് ∙ തിരിച്ചറിയൽ നോട്ടിസുള്ള കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതി അബു ലൈസ് (അബ്ദുൽലൈസ്) കാഠ്മണ്ഡു വഴി പലതവണ കേരളത്തിൽ വന്നിരുന്നതായി റവന്യു ഇന്റലിജൻസിനു വിവരം ലഭിച്ചു. ഇതിനു പൊലീസിന്റെ ഒത്താശയുണ്ടായിരുന്നതായും സൂചന. കാഠ്മണ്ഡുവിൽ നിന്ന് ഉത്തർപ്രദേശിലൂടെ കേരളത്തിലെത്തിയിരുന്ന അബ്ദുൽലൈസിനെ ഒരിക്കൽ ഉത്തർപ്രദേശ് പൊലീസ് പിടികൂടിയിരുന്നുവെന്നും എന്നാൽ, തന്റെ സ്വാധീനം ഉപയോഗിച്ച് ഇയാൾ കടന്നു കളഞ്ഞുവെന്നുമാണു റവന്യു ഇന്റലിജൻസിനു ലഭിക്കുന്ന വിവരം.

കൊഫേപോസ ചുമത്തിയ കേസിലെ പ്രതികളെ പൊലീസ് സഹായിക്കുന്നുവെന്ന ആക്ഷേപം നിലവിലുണ്ട്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നതു കാരണം ഡിആർഐയ്ക്കു തന്നെ നേരിട്ട് അറസ്റ്റ് ചെയ്യേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട്. കൊഫേപോസ കേസിലെ പ്രതികൾ പതിവായി വന്നു പോയിരുന്നതു പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞില്ലെന്നതും വിശ്വസിക്കാൻ ഡിആർഐ തയാറാകുന്നില്ല.

വിമാനത്താവളങ്ങൾ വഴി 39 കിലോ സ്വർണം കടത്തിയ അബുലൈസിന്റെ സംഘത്തിന്റെ തലവൻ കൊടുവള്ളി പടനിലം ആരാമ്പ്രം മടവൂർ എടയാടിപൊയിൽ ടി.എം. ഷഹബാസിനെ 2015 ഓഗസ്റ്റ് 10ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. മൂന്നു തവണ ആഭ്യന്തര വകുപ്പിൽ നിന്നു നിർദേശമുണ്ടായിട്ടും ഷഹബാസിനെ പിടികൂടാൻ ലോക്കൽ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.

ദുബായിൽ നിന്നു കോഴിക്കോട് ഉൾപ്പടെയുള്ള വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തിയ സംഘത്തിന്റെ തലവനാണ് ഷഹബാസ്. സ്വർണക്കള്ളക്കടത്തിനു 2013ൽ പിടിയിലായ റാഹില ചെറായി, എയർ ഹോസ്റ്റസ് ഹിറോമോസ വി. സെബാസ്റ്റ്യൻ എന്നിവരിൽനിന്നാണ് കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി സ്വർണക്കള്ളക്കടത്ത് നടത്തുന്ന ഷഹബാസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കുറിച്ച് ആദ്യം വിവരം ലഭിച്ചിരുന്നത്.

പിന്നീട് ഇയാളെ ബെംഗളൂരുവിൽ അറസ്റ്റു ചെയ്തു. രണ്ടു മാസം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി. അതിനു ശേഷമാണ് കരുതൽ തടങ്കൽ നിയമം ചുമത്തിയത്. അതറിഞ്ഞു 2014 ഫെബ്രുവരിയിൽ ഷഹബാസ് മുങ്ങുകയായിരുന്നു. ഈ സംഘത്തിലെ പ്രധാനികളാണ് അബ്ദുൽ ലൈസും കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീലും. ഇവരുടെ പേരിൽ കരുതൽ തടങ്കൽ നിയമപ്രകാരം ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

പിടികിട്ടാപ്പുള്ളിയായ അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ. റഹീമും നിൽക്കുന്ന ചിത്രം പുറത്തു വന്നതു വിവാദമായിരുന്നു. ദുബായിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. അബുലൈസ് തന്റെ ബന്ധുവാണെന്നും ഒപ്പം ചിത്രമെടുക്കുന്നതിൽ തെറ്റില്ലെന്നുമാണ് ഇക്കാര്യത്തിൽ പി.ടി.എ. റഹീം പ്രതികരിച്ചത്. അബുലൈസിന്റെ പേരിൽ തിരിച്ചറിയൽ നോട്ടിസ് ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഇദ്ദേഹത്തെ പൊലീസിനു പിടിച്ചുകൊടുക്കേണ്ടതു തന്റെ ജോലിയല്ലെന്നും റഹീം പറഞ്ഞു. സമ്മതിദായകനായ ഒരാൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതു തെറ്റല്ലെന്നും ഇയാൾക്കെതിരെ കേസുണ്ടെന്ന് അറിയാമെന്നുമായിരുന്നു കാരാട്ട് റസാഖിന്റെ പ്രതികരണം.