വിമാനയാത്രയ്ക്കിടയിലെ മോശം അനുഭവം വിവരിച്ച് പി.വി. സിന്ധുവിന്റെ ട്വീറ്റ്

മുംബൈ∙ വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം വിവരിച്ച് ഇന്ത്യയുടെ ബാഡ്മിന്റൻ താരം പി.വി.സിന്ധു. ഇൻഡിഗോ 6ഇ 608 വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ‘വളരെ മോശം’ അനുഭവമുണ്ടായതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു. നവംബർ നാലിനു മുംബൈയിലേക്കു പോകുമ്പോഴായിരുന്നു സംഭവം. ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു ട്വിറ്ററിൽ കുറിക്കുന്നു. ശനിയാഴ്ച രാവിലെ 11.45ഓടെയായിരുന്നു ട്വീറ്റ്. 

ഇതിനോടകം ഒട്ടേറെ പേരാണ് സംഭവത്തിൽ സിന്ധുവിനു പിന്തുണയുമായെത്തിയത്. പ്രശസ്ത താരങ്ങൾക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് ചിലരുടെ ചോദ്യം. #MeToo ക്യാംപെയ്ന്റെ ഭാഗമായി സംഭവത്തെ ഏറ്റെടുത്തവരുമുണ്ട്.

ട്വീറ്റ് വൈറലായതോടെ സിന്ധുവിന്റെ വിശദീകരണവും വന്നിരുന്നു. വിമാനക്കമ്പനിയും സിന്ധുവിനോട് സംസാരിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ എയർ ഹോസ്റ്റസ് അഷിമയോടു സംസാരിക്കാനായിരുന്നു സിന്ധു പറഞ്ഞത്. അജീതേഷ് മോശമായി പെരുമാറിയപ്പോൾ അഷിമ ഇടപെട്ടിരുന്നു. അഷിമയോടും അപമര്യാദയായാണ് അജീതേഷ് പെരുമാറിയതെന്നും അതു തന്നെ ഞെട്ടിച്ചതായും സിന്ധു പറഞ്ഞു.