വിലക്കു മറികടന്ന് ഗ്വാളിയോറിൽ ഗോഡ്സെ ക്ഷേത്രം; ഹിന്ദു മഹാസഭ ശിലയിട്ടു

ഗ്വാളിയോറിൽ ഗോഡ്സെയുടെ വിഗ്രഹത്തെ പൂജിക്കുന്ന ഹിന്ദു മഹാസഭാ പ്രവർത്തകർ. (ചിത്രത്തിനു കടപ്പാട്: ഫെയ്സ്ബുക്)

ഗ്വാളിയോർ∙ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയ്ക്ക് ക്ഷേത്രം വരുന്നു. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഹിന്ദു മഹാസഭ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.

ഹിന്ദു മഹാസഭയുടെ ദൗലത്ഗഞ്ച് ഓഫിസ് പ്രദേശത്താണു ക്ഷേത്രത്തിന് ശിലയിട്ടത്. ഇവിടെ മുൻപു സ്ഥാപിച്ചിട്ടുള്ള ഗോഡ്സെയുടെ വിഗ്രഹത്തിൽ നേതാക്കൾ പുഷ്പാർച്ചനയും നടത്തി. ക്ഷേത്ര നിർമാണത്തിന് സ്ഥലം ചോദിച്ച് ഹിന്ദു മഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്നാണ് സർക്കാരിനെ വെല്ലുവിളിച്ച് ക്ഷേത്രനിർമാണവുമായി മുന്നോട്ടുപോകാൻ ഇവർ തീരുമാനിച്ചത്.

ക്ഷേത്ര നിർമാണത്തിൽ, മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ‘സദാസമയവും മഹാത്മാ ഗാന്ധിയുടെ പേര് ഉച്ചരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഹൃദയത്തിൽ ഗോഡ്സെയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് അജയ് സിങ്, എങ്ങനെയാണ് ഗോഡ്സെയുടെ പേരിൽ ക്ഷേത്ര നിർമാണത്തിന് ശിലയിടാൻ സാധിക്കുന്നതെന്നും’ ചോദിച്ചു.