എ.കെ. ശശീന്ദ്രനെ ഫോൺകെണിയിലൂടെ കുടുക്കിയത്: ആന്റണി കമ്മിഷൻ

കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറുന്നു.

തിരുവനന്തപുരം∙ മുൻമന്ത്രി എ.കെ. ശശീന്ദ്രനെ ഫോൺ കെണിയിലൂടെ ചാനൽ കുടുക്കിയതെന്ന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ റിപ്പോർട്ട്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം. ചാനലിന്റെ നടപടി പൊതുഖജനാവിനു നഷ്ടമുണ്ടാക്കി. ഈ സാമ്പത്തിക നഷ്ടം ചാനലിൽനിന്ന് ഈടാക്കണം. സംഭവത്തിൽ ഉൾപ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ അന്വേഷണവുമായി സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാനും നിർദേശമുണ്ട്.

ഫോൺകെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷൻ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ടു സമർപ്പിച്ചിരുന്നു. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോർട്ടാണു സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിയാണു റിപ്പോർട്ട് കൈമാറിയത്.

എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ കമ്മിഷന്റെ കണ്ടെത്തൽ എ.കെ. ശശീന്ദ്രനും പാർട്ടിക്കും നിർണായകമാണ്. രാഷ്ട്രീയമായും ധാര്‍മികമായും കേരളം ചര്‍ച്ച ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. അതിനിടെ, റിപ്പോർട്ടു സമർപ്പിക്കുന്നതു ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കിയതു വിവാദമായി.

കമ്മിഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറുന്നു.

ഫോൺകെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണു സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് പി.എസ്.ആന്‍റണി പറഞ്ഞു. ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ചു ശുപാര്‍ശ ചെയ്യും. മാധ്യമ രംഗത്തെ നവീകരണ നിര്‍ദേശങ്ങളുമുണ്ട്. റിപ്പോർട്ടിന്റെ ഉള്ളടക്കം സർക്കാർ പറയും. അതുവരെ മാധ്യമങ്ങൾ കാത്തിരിക്കണം. റിപ്പോർട്ട് തയാറാക്കാൻ മതിയായ സമയം ലഭിച്ചു. സമയത്തിനു മുൻപുതന്നെ റിപ്പോർട്ട് തൃപ്തികരമായി പൂർത്തിയാക്കി. ടേംസ് ഓഫ് റഫറൻസിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ആരുടേയും സമ്മർദ്ദമുണ്ടായിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു.

റിപ്പോർട്ട് സമർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, അശുഭ ചിന്തകളുടെ ആളല്ല താനെന്ന് എ.കെ. ശശീന്ദ്രൻ കാസർകോട് മാധ്യമങ്ങളോടു മറുപടി പറഞ്ഞു. നിലവിൽ അതിനുള്ള സാഹചര്യവുമില്ല. റിപ്പോർട്ട് സമർപ്പിച്ചതായി അറിഞ്ഞു. വിശദാംശങ്ങൾ അറിഞ്ഞിട്ടില്ല. അന്വേഷണ കമ്മിഷനുമായി നല്ല നിലയിലാണു സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചാനൽ പ്രവർത്തകയോടു ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആക്ഷേപം പുറത്തുവന്നതോടെയാണു ശശീന്ദ്രനു മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ സർക്കാർ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചു. മേയ് 30നാണ് കമ്മിഷൻ നടപടികൾ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് തവണയായി ദീർഘിപ്പിച്ചു നൽകിയ കാലാവധി ഡിസംബർ 30വരെ ഉണ്ടായിരുന്നെങ്കിലും അതിനു മുൻപുതന്നെ കമ്മിഷൻ റിപ്പോർട്ട് നൽകുകയായിരുന്നു.

ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ച പരാതിക്കാരി പിന്നീടു കേസ് ഒത്തുതീർക്കാൻ അനുമതി തേടിയിരുന്നു. എൻസിപിയുടെ രണ്ട് എംഎൽഎമാരില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാൾക്ക് മന്ത്രിസ്ഥാനം തിരികെ നൽകാനാണു മുന്നണിയിൽ ധാരണയുളളത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാനായി എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി.