കയ്പമംഗലം (തൃശൂർ) ∙ സിപിഎം – ബിജെപി സംഘർഷത്തിനിടെ പരുക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്ത രാഷ്ട്രീയ പ്രവർത്തകന്റെ പേരിൽ അവകാശത്തർക്കവുമായി ഇരു പാർട്ടികളും രംഗത്ത്. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരിച്ച അകംപാടം പവർ സ്റ്റേഷനു സമീപം ചക്കഞ്ചത്തു കുഞ്ഞയ്യപ്പന്റെ മകൻ സതീശന്റെ (47) പേരിലാണ് തർക്കം ഉടലെടുത്തത്. സതീശൻ തങ്ങളുടെ പാർട്ടിക്കാരനാണെന്ന അവകാശവാദവുമായി ഇരുപാർട്ടികളും രംഗത്തെത്തി.
സതീശന്റെ മരണത്തിൽ പ്രതിഷേധിച്ച് കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങളിൽ ബിജെപി തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. എന്നാൽ, സതീശൻ സിപിഎം പ്രവർത്തകനാണെന്നു സിപിഎം ലോക്കൽ കമ്മിറ്റി പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ കാളമുറി അകമ്പാടത്ത് സിപിഎം – ബിജെപി ഏറ്റുമുട്ടലുണ്ടായി. സതീശന്റെ മകനും ബിജെപി പ്രവർത്തകനുമായ സന്ദീപും സഹോദരന്റെ മകൻ ജിനീഷും സഹോദരിയുടെ മകൻ സുബിനും അടങ്ങുന്ന സംഘം ഡിവൈഎഫ്ഐ പ്രവർത്തകരുമായാണ് ഏറ്റുമുട്ടിയത്. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ സതീശനു മർദനമേറ്റു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ മരിച്ചു. അടിപിടിയിൽ ഇരുപാർട്ടികളിലുംപെട്ട ആറു പേർക്കു പരുക്കേറ്റു. മേഖലയിൽ ഇപ്പോഴും സംഘർഷാവസ്ഥയുണ്ട്.