Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

CPM Flag

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടി എന്ന പദവിയിൽനിന്നു സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരുടെ ബെഞ്ചിനു മുൻപാകെ വന്ന ഹർജിയിൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ 1989 സെപ്റ്റംബറിൽ സിപിഎമ്മിനു നൽകിയ റജിസ്ട്രേഷൻ റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഹർജി സ്വീകരിച്ച കോടതി അടുത്ത മാർച്ച് 28നു വാദം കേൾക്കാനായി മാറ്റി. ജോജോ ജോസ് എന്നയാളാണു ഹർജി നൽകിയതെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

സിപിഎമ്മിന്റെ റജിസ്ട്രേഷൻ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ നൽകിയ അപേക്ഷ 2016 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. അപേക്ഷയിൽ ഉന്നയിച്ചിരിക്കുന്ന വാദന്യായങ്ങൾ പരിഗണിക്കാതെയാണു തിരഞ്ഞെടുപ്പു കമ്മിഷൻ അതു തള്ളിയതെന്നാണു ഹർജിയിൽ പറയുന്നത്.

സിപിഎമ്മിന്റെ ഭരണഘടന ഇന്ത്യൻ ഭരണഘടനയുമായി പൂർണമായി കൂറു പുലർത്തുന്നില്ലെന്നാണു വാദം. തെറ്റായ കാര്യങ്ങൾ ഉയർത്തിയും വ്യാജമായവ കാട്ടിയുമാണു സിപിഎം റജിസ്ട്രേഷൻ നേടിയെടുത്തത്. സിപിഎമ്മിന്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ഭരണഘടനാവിരുദ്ധമാണെന്നും നിയമവിരുദ്ധ കാര്യങ്ങൾക്കായാണു പാർട്ടി രൂപീകരിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ വാദിക്കുന്നു.

1989 സെപ്റ്റംബറിൽ സിപിഎം പാർട്ടിയായി റജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകൾ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടണമെന്നും ഹർജിയിൽ പറയുന്നുണ്ട്.