ഓഖി ചുഴലിക്കാറ്റ്: 72 പേരെക്കൂടി രക്ഷിച്ചു; നഷ്ടപരിഹാര പാക്കേജുമായി സർക്കാർ

തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവർക്ക് നഷ്ടപരിഹാര പാക്കേജുമായി സർക്കാർ. ബുധനാഴ്ച മന്ത്രിസഭായോഗത്തില്‍ പാക്കേജ് പരിഗണിക്കും. കൂടുതലായി സ്വീകരിക്കേണ്ട  അടിയന്തര നടപടികളും മന്ത്രിസഭായോഗം തീരുമാനിക്കും. അതിനിടെ, കടലില്‍ അകപ്പെട്ട ആറു ബോട്ടുകളിലെ 72 മല്‍സ്യത്തൊഴിലാളികളെക്കൂടി കോസ്റ്റ് ഗാർഡ് രക്ഷിച്ചതായി വിവരമുണ്ട്. ഇവരില്‍ 14 പേര്‍ മലയാളികളാണ്. ഒരു ബോട്ട് കൊല്ലത്തുനിന്നും അഞ്ചെണ്ണം തമിഴ്നാട്ടില്‍നിന്നും ഉള്ളവയാണെന്നുമാണ് റിപ്പോർട്ട്.

ചുഴലിക്കാറ്റില്‍ ഇതുവരെ 32 പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വള്ളവും വലയും ഉൾപ്പെടെയുള്ള ജീവനോപാധി നഷ്ടപ്പെട്ടു. കനത്ത മഴയിൽ തീരപ്രദേശം ഉൾപ്പെടെ തെക്കൻ ജീല്ലകളിൽ കനത്ത നാശനഷ്ടമാണുണ്ടായത്. രൂക്ഷമായ കടലാക്രമണം മൂലം തീരദേശത്തുള്ള ജീവിതം ദുഷ്കരമായതിനാലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.

അടിയന്തരമായി നല്‍കേണ്ട സഹായം തടഞ്ഞു വയ്ക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ എത്തിയ മൽസ്യത്തൊഴിലാളികളെ കൊണ്ടുവരാനായി അവിടങ്ങളിൽ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. പാക്കേജ് തയാറാക്കാൻ റവന്യൂ, ഫിഷറീസ്, ടൂറിസം മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.