ശരദ് യാദവിന്റെയും അലി അൻവറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കി

ന്യൂഡൽഹി∙ ജനതാദൾ യുണൈറ്റഡ് വിമതനേതാക്കളായ ശരദ് യാദവിന്റെയും അലി അൻവറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇവരുടെ അംഗത്വം റദ്ദാക്കിയത്. ഇരുവരുടെയും രാജ്യസഭാംഗത്വത്തിനെതിരെ ജെഡിയു എംപി ആർസിപി സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

ബിഹാറില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെ തുടർന്നാണു നിതീഷ് കുമാറിനോട് ഇടഞ്ഞ് ശരദ് യാദവ് പാർട്ടി വിട്ടത്. ജെഡിയു അംഗമായി രാജ്യസഭയിലെത്തിയ ശരദ് യാദവ് അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാൽ രാജ്യസഭാംഗത്വം റദ്ദാക്കുന്നുവെന്ന് നോട്ടിസിൽ പറയുന്നു. വിമതവിഭാഗമായ ശരദ് യാദവിന് തിരഞ്ഞെടുപ്പിൽ ‘ആരോ’ ചിഹ്നം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണു തീരുമാനം.

ശരദ് യാദവിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനെതിരെ ശക്തമായി നിലകൊണ്ട നേതാവാണ് അലി അൻവർ. ശരദ് യാദവിനെ പുറത്താക്കിയതു സമൂഹത്തിന് തെറ്റായ രാഷ്ട്രീയ സന്ദേശമാണു നൽകുന്നതെന്നും അലി അഭിപ്രായപ്പെട്ടിരുന്നു.