യുഎസ് തീരുമാനത്തെ എതിർത്ത് ബ്രിട്ടൻ; എംബസി ജറുസലമിലേക്ക് മാറ്റില്ല

ലണ്ടൻ∙ ടെൽ അവീവിനു പകരം ജറുസലമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ തുറന്നെതിർത്ത് ബ്രിട്ടൻ. അമേരിക്കയുടെ പാത പിന്തുടരാൻ തങ്ങളില്ലെന്നു ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. മധ്യ കിഴക്കൻ ഏഷ്യയിലെ സംഘർഷാവസ്ഥ ആളിക്കത്തിക്കാനും സമാധാനാന്തരീക്ഷം വഷളാക്കാനും മാത്രമേ തീരുമാനം വഴിവയ്ക്കൂ എന്നാണു ബ്രിട്ടന്റെ നിലപാട്.

ഇസ്രയേലും പലസ്തീനും തലസ്ഥാനമായി കരുതുന്ന ജറുസലമിന്റെ അവകാശത്തെക്കുറിച്ചുള്ള തർക്കം ചർച്ചയിലൂടെ മാത്രമാണു പരിഹരിക്കേണ്ടത്. വിശുദ്ധനാടിന്റെ അവകാശം ഇരുകൂട്ടരും പങ്കിട്ട് അനുഭവിക്കണമെങ്കിൽ അങ്ങനെയുമാകാം. എന്തായാലും ബ്രിട്ടന്റെ എംബസി ടെൽ അവീവിൽനിന്നു ജറുസലമിലേക്ക് മാറ്റാൻ ഉദ്ദേശ്യമില്ലെന്നും ബോറിസ് വ്യക്തമാക്കി.

ഇതിനിടെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനും ജർമനിയും ഫ്രാൻസും ജറുസലമിലെയും ഗാസയിലെയും തങ്ങളുടെ പൗരന്മാർക്ക് ജാഗ്രതാനിർദേശം നൽകി. പുതിയ സാഹചര്യത്തിൽ ഇവിടെ ആക്രമണങ്ങൾ അരങ്ങേറാനുള്ള സാധ്യത മുന്നിൽകണ്ടാണിത്. പ്രത്യക്ഷത്തിൽ സ്നേഹപൂർണമെന്നു തോന്നിയാലും വിനാശകരമായ നടപടിയാണ് ഇപ്പോൾ ട്രംപ് സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടനിലെ പലസ്തീൻ പ്രതിനിധി പ്രതികരിച്ചു.

തുർക്കി ഉൾപ്പെടെയുള്ള നിരവധി മുസ്‍ലിം രാഷ്ട്രങ്ങളും ട്രംപിന്റെ നടപടിയെ വിമർശിച്ചിട്ടുണ്ട്. ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത് തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇസ്രയേൽ അനുകൂലികളായ വോട്ടർമാർക്ക് നൽകിയ വാഗ്ദാനമാണ്. ഇതാണ് ബുധനാഴ്ച നടപ്പാക്കിയത്.