മുഖ്യമന്ത്രിയെ കാണാമെന്ന് ഉറപ്പ്; കുഴിത്തുറൈയിൽ ഉപരോധം അവസാനിപ്പിച്ചു

കുഴിത്തുറൈ റെയിൽവേ സ്റ്റേഷൻ മൽസ്യത്തൊഴിലാളികൾ ഉപരോധിച്ചപ്പോൾ. ചിത്രം കടപ്പാട് ട്വിറ്റർ

കുഴിത്തുറൈ∙ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കുഴിത്തുറൈയിൽ നാട്ടുകാരും ബന്ധുക്കളും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ കാണാൻ അവസരം നൽകാമെന്ന് ചീഫ് സെക്രട്ടറി ഉറപ്പുനൽകിയതിനെ തുടർന്നാണു തീരുമാനം. മുഖ്യമന്ത്രി നേരിട്ടെത്തണമെന്ന ആവശ്യമുന്നയിച്ചാണ് ജനങ്ങൾ കുഴിത്തുറൈയിൽ സമരം തുടങ്ങിയത്.

കുഴിത്തുറൈ റെയിൽവേ സ്റ്റേഷൻ മൽസ്യത്തൊഴിലാളികൾ ഉപരോധിച്ചപ്പോൾ. ചിത്രം കടപ്പാട് ട്വിറ്റർ

ദേശീയപാതയും റയില്‍വേ സ്റ്റേഷനും ഉപരോധിച്ചായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അയ്യായിരത്തിലധികം പേരാണ് ഉപരോധത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രിയെത്തുന്നതുവരെ ഉപരോധം തുടരുമെന്നായിരുന്നു പ്രതിഷേധക്കാരുടെ അറിയിപ്പ്. ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ളവരാണ് പ്രതി·ഷേധത്തില്‍ പങ്കെടുത്തത്. 1,519 മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

അതേസമയം, പ്രതിഷേധം ശക്തമായതോടെ മൂന്നു ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്സ്പ്രസ്, കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ, കന്യാകുമാരി – കൊല്ലം മെമു എന്നിവയാണു റദ്ദാക്കിയത്. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിച്ചു.