യോഗിയുടെ സംഘടനയിൽ അഴിമതിയാരോപണം; 2500 പ്രവർത്തകർ രാജി വച്ചു

ലക്നൗ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവ വാഹിനി സംഘടനയിൽനിന്ന് 2500 പ്രവർത്തകർ രാജി വച്ചെന്ന് റിപ്പോർട്ട്. ഉന്നത നേതാക്കളുടെ പിടിപ്പുകേടും സംസ്ഥാന സെക്രട്ടറി പങ്കജ് മിശ്രയ്ക്കെതിരെയുള്ള അഴിമതിയാരോപണങ്ങളെ തുടർന്നുമാണു പ്രവർത്തകർ സംഘടനയിൽനിന്നു കൂട്ടരാജി നടത്തിയതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രവർത്തകർ സംഘടനയെ ദുരൂപയോഗം ചെയ്തു പണമുണ്ടാക്കുന്നുവെന്നാരോപിച്ചു ഹിന്ദു യുവ വാഹിനി ലക്നൗ മഹാനഗർ യൂണിറ്റ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നേരത്തെ പിരിച്ചുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണു ലക്നൗ മേഖലയുടെ സെക്രട്ടറിയായിരുന്ന ആകാശ് സിങ്, വൈസ് പ്രസിഡന്റ് രാം കൃഷ്ണ ദ്വിവേദി തുടങ്ങിയ നേതാക്കൾ വാർത്താസമ്മേളനം വിളിച്ചുചേർത്തു രാജി പ്രഖ്യാപിച്ചത്. പങ്കജ് സിങ് സർക്കാരിൽനിന്നു നേടിയെടുത്ത കരാ‍റുകളെക്കുറിച്ചും പങ്കജ് സിങിന്റെ സ്വത്തിനെക്കുറിച്ചും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടു.

പങ്കജ് സിങ്ങിനെ പോലുള്ള മുതിർന്ന നേതാക്കളുടെ നിലപാടുകളിൽ മനംമടുത്താണു 2500ഓളം പ്രവർത്തകർ രാജി പ്രഖ്യാപിച്ചതെന്നു സംഘടനയുടെ ലക്നൗവിലെ നേതാക്കളിലൊരാളായ അനുഭവ് ശുക്ല വ്യക്തമാക്കി. ഇ ടെൻഡറിങ് നടപടികളൊന്നും ഇല്ലാതെ സംഘടനയുടെ പേരുപയോഗിച്ചു പങ്കജ് സിങ് സർക്കാരിൽനിന്നു ചുളുവിൽ കരാറുകള്‍ തട്ടിയെടുക്കുകയാണെന്നാണു പ്രവർത്തകരുടെ പ്രധാന ആരോപണം. പങ്കജ് സിങ്ങിനെതിരെ നടപടിയില്ലെങ്കിൽ അടുത്ത ആഴ്ച താനുൾപ്പെടെ 10,000 പ്രവർത്തകർ കൂടി രാജി പ്രഖ്യാപിക്കുമെന്നും ശുക്ല ഭീഷണി മുഴക്കി.

അതേസമയം, സംഘടനയുടെ ലക്നൗ ഘടകത്തിനെതിരെ വിമർശനവുമായി പങ്കജ് സിങ്ങും രംഗത്തെത്തിയിട്ടുണ്ട്. ലക്നൗ ഘടകത്തിലെ നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതിലും മറ്റും അകാരണമായി ഇടപെടുന്നെന്നാണു പങ്കജിന്റെ ആരോപണം. ഇതേത്തുടർന്നാണു ലക്നൗ യൂണിറ്റ് പിരിച്ചുവിട്ടത്. അതിന്റെ മറുപടിയായാണു പ്രവർത്തകർ തനിക്കെതിരെ അഴിമതിയാരോപണം നടത്തുന്നതെന്നാണ് പങ്കജ് സിങ്ങിന്റെ നിലപാട്.