തിരുവനന്തപുരം∙ ഓഖി ചുഴലിക്കാറ്റിൽ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു നടത്തുന്ന മാർച്ച് തുടങ്ങി. ആയിരക്കണക്കിനു പേരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. പാളയം സെന്റ് ജോസഫ് ദേവാലയത്തിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. പൂവാർ മുതൽ മാമ്പിളളി വരെയുള്ള തീരദേശങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നത്. ആർച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം ഉദ്ഘാടനം ചെയ്തു.
ചുഴലിക്കാറ്റ് വീശി ദിവസങ്ങൾ കഴിഞ്ഞിട്ടും 150 ഓളം മൽസ്യത്തൊഴിലാളികളെ കണ്ടെത്താൻ സാധിക്കാത്തതാണ് സഭയെ ഇത്തരമൊരു പ്രതിഷേധത്തിലേക്ക് എത്തിച്ചത്. രക്ഷാപ്രവർത്തനം നടത്തന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ഇവർ ആരോപിക്കുന്നു. കടലിൽ ഒറ്റപ്പെട്ടുപോയ അവസാന ആളെവരെ രക്ഷപെടുത്തി തിരികെ കൊണ്ടുവരാത്ത പക്ഷം വരും ദിവസങ്ങളിൽ രാപകൽ സമരം നടത്തുമെന്ന് ലത്തീൻ അതിരൂപതാ വികാരി ജനറൽ ഫാ. യുജിൻ പെരേര നേരത്തെ പറഞ്ഞിരുന്നു. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലെങ്കിൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റ് വളയുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.
അതേസമയം, മൽസ്യത്തൊഴിലാളികൾക്കു വേണ്ടി നാവികസേനയും തീരസേനയും പത്തുദിവസം കൂടി കടലിൽ തിരച്ചിൽ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. തിരച്ചിലിന് ഒമാൻ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കണ്ടെത്താനുള്ളത് 95 പേരെയെന്ന് സർക്കാർ
ഒാഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായവരില്‍ ഇനി കണ്ടെത്താനുള്ളത് 95 പേരെയാണെന്നാണു സര്‍ക്കാരിന്‍റെ പുതിയ കണക്ക്. പലകാരണങ്ങളാല്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താല്‍ കണ്ടെത്താനുള്ളവരുടെ എണ്ണം 129 ആകും. വിശദവിവരങ്ങളടങ്ങിയ പട്ടിക റവന്യൂവകുപ്പ് പുറത്തിറക്കി. സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് മരിച്ചത് 38 പേരാണ്. ഇതില്‍ 14 പേരെ തിരിച്ചറിയാനുണ്ട്. മുന്‍പട്ടികകള്‍ പരിശോധിച്ച് പേരുകളിലുള്ള ആവര്‍ത്തനം ഒഴിവാക്കിയാണ് പുതിയ കണക്ക്. അതേസമയം, കൊച്ചിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. കോസ്റ്റ് ഗാർഡിന്റെ അഭിനവ് എന്ന കപ്പലാണ് കണ്ടെത്തിയത്. കാണാതായ 94 ബോട്ടുകളുടേയും ചെറുവള്ളങ്ങളുടേയും പട്ടിക പുറത്തുവിട്ടു.