ബിറ്റ്കോയിൻ: നികുതി വെട്ടിപ്പെന്ന സംശയത്തിൽ രാജ്യമെങ്ങും റെയ്ഡ്

ന്യൂ‍ഡൽഹി∙ ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ശേഖരിച്ചു നികുതി വെട്ടിക്കുന്നെന്ന സംശയത്തിൽ ആദായനികുത വകുപ്പ് രാജ്യമെങ്ങും റെയ്ഡ് നടത്തി. ബെംഗളൂരുവിലെ അന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയുൾപ്പെടെ ബിറ്റ്കോയിൻ വ്യാപാര കേന്ദ്രങ്ങളായ ഒൻപതിടത്തായിരുന്നു പുലർച്ചെ മുതൽ റെയ്ഡ്. ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ഇന്‍കംടാക്സ് ആക്ട്, 133എ വകുപ്പ് അനുസരിച്ചായിരുന്നു റെയ്ഡ്. നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ കൃത്യമായി വിശകലനം ചെയ്യുകയാണ്. ബിറ്റ്കോയിൻ ഇടപാടുകൾക്കെതിരെ രാജ്യത്തു നടക്കുന്ന ആദ്യത്തെ നടപടിയാണിത്. ബിറ്റ്കോയിൻ ഇതുവരെ രാജ്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടില്ല. മാത്രമല്ല, അതിന്റെ വ്യാപനത്തെക്കുറിച്ചു ലോകമെങ്ങും ആശങ്കയുമുണ്ട്. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വിർച്വൽ കറൻസികളെക്കുറിച്ചു റിസർവ് ബാങ്ക് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു.

എന്താണ് ബിറ്റ്കോയിൻ?

ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവര സാങ്കേതികവിദ്യ ഉപയോഗിച്ചു സൃഷ്ടിച്ചെടുത്ത വെർച്വൽ കറൻസിയാണു ബിറ്റ്കോയിൻ. കംപ്യൂട്ടർ ശൃംഖല വഴി ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന പണം. രഹസ്യ നാണയങ്ങൾ അഥവാ ക്രിപ്‌റ്റോ കറൻസികൾ എന്നറിയപ്പെടുന്ന ഡിജിറ്റൽ കറൻസികളിൽ ബിറ്റ്കോയിനാണു പ്രസിദ്ധം. ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോ കറൻസികൾക്ക് ഇന്ത്യയിൽ അംഗീകാരമില്ല.

ബിറ്റ്കോയിൻ മൂല്യത്തിൽ കുതിപ്പുണ്ടായത് ഈ വർഷമാണ്. ജനുവരി ഒന്നുമുതല്‍ നോക്കിയാൽ പത്തിരട്ടിയാണ് ഉയർച്ച. അമേരിക്കയ്ക്കു പുറത്ത് ഇതിനേക്കാൾ കൂടുതൽ നേട്ടമുണ്ടായെന്നു റിപ്പോർട്ടുണ്ട്. സിംബാബ്‍വെയിൽ കഴിഞ്ഞദിവസം 17,875 ഡോളറിനായിരുന്നു വ്യാപാരം. ദക്ഷിണ കൊറിയയിൽ 11,000 ഡോളർ പിന്നിട്ടു.

ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കി, രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കി ലോകത്തെവിടെയും പണമിടപാടുകൾ സാധ്യമാകുന്നതാണു ബിറ്റ്കോയിന്റെ സവിശേഷത. ഇത് ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കേന്ദ്ര ബാങ്കുകൾ പോലും സ്വായത്തമാക്കാൻ വെമ്പൽ കൊള്ളുന്ന ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയാണു ബിറ്റ്കോയിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.

സ്വിഫ്റ്റ്, വയർ ട്രാൻസ്ഫർ, മൊബൈൽ വാലറ്റുകൾ, ആർടിജിഎസ് എന്നിങ്ങനെ സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു ബിറ്റ്കോയിൻ പ്രവർത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങൾ പൂർണ രഹസ്യമായി വച്ചുകൊണ്ട് ഉപജ്ഞാതാക്കളെ പോലെ തന്നെ ഇടപാടുകാർക്കും അജ്ഞാതരായി തുടരാം.