ബ്രിട്ടനിൽ പണപ്പെരുപ്പം ആറുവർഷത്തെ ഉയർന്ന നിലയിൽ; വില ഉയരും

ലണ്ടൻ∙ ബ്രിട്ടനിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 3.1 ശതമാനമായി ഉയർന്ന പണപ്പെരുപ്പത്തിന്റെ തോത് നിത്യനിദാന ചെലവുകൾ വർധിപ്പിക്കും. പണപ്പെരുപ്പത്തെ നേരിടാൻ പലിശനിരക്ക് ഉയർത്തുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു സർക്കാർ കടക്കുമെന്ന് ഉറപ്പാണ്. ഇത് മോർഗേജ് ഉൾപ്പെടെയുള്ള മറ്റ് ചെലവുകളും വർധിപ്പിക്കും.

രാജ്യത്ത് ശമ്പള വർധനയുടെ തോത് കേവലം 2.2 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പത്തോട് പൊരുത്തപ്പെടാൻ സാധാരണക്കാർക്ക് കഴിയാതെ വരുന്നത്.

0.25 ശതമാനമായിരുന്ന പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞമാസം 0.50 ശതമാനമാക്കി വർധിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ പണപ്പെരുപ്പത്തിന്റെ നിരക്ക് രണ്ടുശതമാനത്തിലേക്കു തിരികെയെത്തിക്കാൻ ഇനിയും പലിശനിരക്ക് ഉയർത്താൻ സാധ്യതയേറെയാണ്.

പണപ്പെരുപ്പം ഭക്ഷ്യവസ്തുക്കളുടെയും അനുദിന ജീവിതത്തെ നിയന്ത്രിക്കുന്ന മറ്റു സേവനങ്ങളുടെയും വില വർധിപ്പിക്കും. ക്രിസ്മസ് കാലം വിലക്കയറ്റത്തിന്റേതാകുമെന്നു ചുരുക്കം.