യുദ്ധമല്ല, ചർച്ചയാണ് ആവശ്യം: ഉത്തര കൊറിയൻ വിഷയത്തിൽ ചൈന

ബെയ്ജിങ്∙ ഉത്തര കൊറിയയുമായുള്ള ആയുധ പരിപാടികൾ പരിഹരിക്കേണ്ടത് ചർച്ചയിലൂടെയാണ് യുദ്ധത്തിലൂടെയല്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്. കലാപത്തിലേക്ക് ഉറക്കത്തിൽ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ ആയുധപരിശീലനമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടേർസിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഉത്തര കൊറിയ സ്വഭാവം മെച്ചപ്പെടുത്തുന്നതുവരെ ഉടമ്പടികൾ വച്ചുള്ള ചർച്ച നടത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മുൻവിധികളില്ലാതെയുള്ള ചർച്ചയ്ക്കു തയാറാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്ൺ നേരത്തെ വ്യക്തമാക്കിയിരുന്നു. ടില്ലേഴ്സണിന്റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യൻ പ്രസിഡന്റ് വാൾഡിമർ പുടിൻ പറഞ്ഞു. ഉത്തര കൊറിയ മറ്റു രാജ്യങ്ങൾക്കുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പുടിനും ഡോണൾഡ് ട്രംപും ചർച്ച ചെയ്തിരുന്നു.

ന്യൂയോർക്കിൽ ചേരുന്ന യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിക്കാൻ ഉത്തര കൊറിയയെ പ്രേരിപ്പിക്കണമെന്ന് ഇതരരാജ്യങ്ങളോട് ആഹ്വാനം ചെയ്യും. നവംബർ 29ന് ഉത്തരകൊറിയ ഏറ്റവും ശക്തിയാർന്ന ആണാവായുധം പരീക്ഷിച്ചിരുന്നു. യുഎസ് അടക്കമുള്ള പ്രദേശങ്ങൾ പരിധിയിലാകുന്ന തരത്തിലായിരുന്നു പരീക്ഷണം.