പൊലീസ് ഒളിച്ചുകളിക്കുന്നു; ആക്രമണ ദൃശ്യങ്ങൾ വേണം: ദിലീപ് കോടതിയിലേക്ക്

കൊച്ചി ∙ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് കോടതിയിലേക്ക്. ഇതടക്കം സുപ്രധാന രേഖകൾ നൽകാതെ പൊലീസ് ഒളിച്ചുകളിക്കുന്നുവെന്ന പരാതിയും കോടതിയിൽ ഉന്നയിക്കും. അന്വേഷണസംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെ അപേക്ഷ നൽകി ദിലീപ് പകർപ്പ് എടുത്തിരുന്നു.

ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകൾ പൂർണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാൻ എല്ലാ പ്രതികൾക്കും അർഹതയുണ്ടെന്ന കാര്യം ചൂണ്ടിക്കാണിച്ചാകും കോടതിയെ സമീപിക്കുക. നടിയെ ആക്രമിച്ച പ്രധാന പ്രതി പൾസർ സുനി സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പാണ് അന്വേഷണസംഘം കോടതിയിൽ നൽകിയിട്ടുള്ളത്. ഇതിന്റെ ഒറിജിനൽ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിട്ടില്ല.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അതിനിടെ, കുറ്റപത്രം മാധ്യമങ്ങൾക്കു ചേർത്തി നൽകിയെന്ന് ആരോപിച്ച് ദിലീപ് നൽകിയിരിക്കുന്ന ഹർജിയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ജനുവരി ഒൻപതിനു വിധിപറയും.