മലപ്പുറം ∙ നിലമ്പൂർ എംഎൽഎ പി.വി. അന്‍വർ ഉൾപ്പെടെ മലപ്പുറത്തെ ഇടതുസ്വതന്ത്രന്‍മാരായ എംഎല്‍എമാര്‍ക്കെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം. സിപിഎം മേല്‍വിലാസത്തില്‍ ജയിച്ചവര്‍ക്കെതിരായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നുവെന്നാണ് വിമര്‍ശനം. സ്വതന്ത്ര എംഎല്‍എമാരെ പാര്‍ട്ടി നിയന്ത്രിക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു.
പി.വി. അന്‍വറിന്‍റെ നിയമ ലംഘനങ്ങള്‍ സംസഥാനത്താകെ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം. മന്ത്രി കെ.ടി. ജലീല്‍, പി.വി. അന്‍വര്‍ വിഷയങ്ങള്‍ സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണ്.
ഇടതു സ്വതന്ത്രനായി മൽസരിച്ചു ജയിച്ച് മന്ത്രിയായ കെ.ടി. ജലീല്‍ പാര്‍ട്ടിക്കതീതനായി പ്രവര്‍ത്തിക്കുന്നു, സിപിഎമ്മിനേക്കാള്‍ മുസ്‌ലിം ലീഗിനെ പരിഗണിക്കുന്നു തുടങ്ങിയ പരാതികളാണ് നിലവിലുള്ളത്. 16 ഏരിയാ കമ്മിറ്റികളില്‍ നിന്നുളള 294 പ്രതിനിധികളും 34 ജില്ല കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 328 അംഗങ്ങളാണ് ജില്ല സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് സ്വയം ഒഴിയാന്‍ തയാറാവാത്ത സാഹചര്യത്തില്‍ പി.പി. വാസുദേവന്‍ തന്നെ തുടരാനാണ് സാധ്യത. പി.പി. വാസുദേവന്‍ മാറി നില്‍ക്കുകയാണെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.എന്‍. മോഹന്‍ദാസ്, വി. ശശികുമാര്‍, കൂട്ടായി ബഷീര്‍, പി. നന്ദകുമാര്‍ തുടങ്ങിയ പേരുകളാണ് പകരം പരിഗണിക്കപ്പെടുക.