‘ചികിത്സ തേടിയെത്തുന്നവരെ ബില്ലടയ്ക്കാത്തതിന്റെ പേരിൽ തടയുന്നത് നിയമവിരുദ്ധം’

മുംബൈ∙ ബില്ലടയ്ക്കാത്തതിന്റെ പേരിൽ രോഗിയെ ആശുപത്രിയിൽ തടഞ്ഞു വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഇക്കാര്യത്തെപ്പറ്റി എല്ലാ പൗരന്മാരും ബോധവാന്മാരായിരിക്കണമെന്നും കോടതി പറഞ്ഞു.

ചികിത്സ തേടിയെത്തുന്നവരുടെ അവകാശങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിനോടു കോടതി ആവശ്യപ്പെട്ടു. നിയമത്തിൽ നിന്നു വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നതിനെപ്പറ്റിയുള്ള വിവരങ്ങളും വെബ്സൈറ്റിൽ നൽകണം.

ജസ്റ്റിസുമാരായ എസ്.സി.ധർമധിക്കാരി, ഭാരതി ദാങ്‍ക്‌രെ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് വ്യക്തികളെ തടഞ്ഞു വയ്ക്കുമ്പോൾ അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്.

എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായുള്ള ഉത്തരവിന് കോടതി മുതിർന്നില്ല. അക്കാര്യം സർക്കാർ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ബില്ലടയ്ക്കാൻ സാധിക്കാത്തവരെയും അവരുടെ കുടുംബത്തെയും ഇത്തരം സാഹചര്യങ്ങളിൽ സഹായിക്കാൻ സർക്കാർ നയരൂപീകരണം നടത്തണം.

തങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കാൻ ആശുപത്രികൾക്ക് നിയമത്തിന്റെ വഴി തേടാമെന്നും കോടതി നിർദേശിച്ചു. ബില്ലടയ്ക്കാത്തതിനെത്തുടർന്ന് രോഗികളെ രണ്ട് സ്വകാര്യ ആശുപത്രികൾ തടഞ്ഞുവച്ച സംഭവത്തിൽ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദേശം.