ഓഖി: തിരിച്ചെത്താനുള്ളത് 324 പേർ, സർക്കാരിന് അവ്യക്തത: ലത്തീൻ സഭ

തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ കണക്കുപ്രകാരം ഓഖി ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളികളിൽ തിരിച്ചെത്താനുള്ളതു 324 പേർ. തിരുവനന്തപുരം ജില്ലയിൽനിന്നു 111, തൂത്തൂർ മേഖലയിൽനിന്നു 136, കുളച്ചൽ ഭാഗത്തുനിന്ന് 20, മറ്റു സ്ഥലങ്ങളിൽനിന്ന് 57 എന്നിങ്ങനെയാണു തിരിച്ചെത്താനുള്ളവരുടെ കണക്ക്. 

കേരളത്തിൽനിന്നു 38 പേരും തൂത്തൂർ മേഖലയിൽനിന്ന് എട്ടുപേരും മരിച്ചു. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള 32 പേരുടെ മൃതദേഹം ലഭിച്ചു; 152 പേരെയാണു കാണാതായത്. 12 മൃതദേഹങ്ങൾ തിരിച്ചറിയാനുണ്ട്. 

തിരിച്ചെത്താനുള്ളവരുടെ സമ്പൂർണ വിവരങ്ങൾ കഴിഞ്ഞയാഴ്ച കൈമാറിയിട്ടും സർക്കാർ കണക്കിലെ അവ്യക്തതകൾ പരിഹരിച്ചിട്ടില്ലെന്നു വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര പറഞ്ഞു.

ലത്തീൻ സഭയ്ക്ക് സമദൂര രാഷ്ട്രീയം : കെആർഎൽസിസി

തിരുവനന്തപുരം∙  ലത്തീൻ സഭയുടെ രാഷ്ട്രീയനിലപാടു സമദൂരസിദ്ധാന്തം അടിസ്ഥാനമാക്കിയാണെന്നു കെആർഎൽസിസി നേതൃത്വം. നിലപാടുകൾ പ്രശ്നാധിഷ്ഠിതമാണ്. നെയ്യാറ്റിൻകര രൂപതയുടെ ബോണക്കാട് കുരിശുമലയിൽ ആരാധനാസ്വാതന്ത്യം നിലനിർത്തണം. തീർഥാടകർക്കു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ ജുഡീഷ്യൽ അന്വേഷണത്തിനു വിധേയമാക്കണം. 

വിശ്വാസികൾക്കെതിരെയുള്ള കള്ളക്കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്നു സഭ ആവശ്യപ്പെട്ടു. ജുഡീഷ്യറിയെക്കുറിച്ചു പുറത്തുവരുന്ന വാർത്തകളിൽ സഭ ആശങ്ക വ്യക്തമാക്കി.