ന്യൂഡല്‍ഹി∙ യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രെയിനുകളിലും സ്റ്റേഷനുകളിലും കൂടുതൽ സിസിടിവി സ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവെ. 11,000 ട്രെയിനുകളിലും 8500 റെയിൽവെ സ്റ്റേഷനുകളിലുമായി 12 ലക്ഷത്തോളം സിസിടിവി സ്ഥാപിക്കാനാണു നീക്കം. ഇതിനായി കേന്ദ്ര ബഡ്ജറ്റില്‍ 3000 കോടി രൂപ നീക്കി വയ്ക്കുമെന്നാണു റിപ്പോർട്ട്.
ഓരോ കോച്ചിലും എട്ടു ക്യാമറകള്‍ വീതമാണു സ്ഥാപിക്കുക. വാതിലുകളും ഇടനാഴിയും അടക്കം നിരീക്ഷത്തിലാകും. 395 സ്റ്റേഷനിലും 50 ട്രെയിനിലും മാത്രമാണു ഇപ്പോൾ സിസിടിവി നിരീക്ഷണമുള്ളത്. ഇതു വർധിപ്പിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയര്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ആധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്നു മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.