ബെംഗളൂരു∙ മൃതദേഹവുമായി 70 കിലോമീറ്റർ യാത്ര ചെയ്ത കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ബസ് ഡ്രൈവർ അറസ്റ്റിൽ. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ കൂനൂരിൽനിന്ന് ബെംഗളൂരുവിലേക്കുപോയ ബസിന്റെ അടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൈസൂരു – മണ്ഡ്യ – ചനാപട്ന വഴിയാണ് ബെംഗളൂരുവിലേക്ക് ബസ് പോകുന്നത്. ചനാപട്നയിൽവച്ച് ബസിനടിയിൽന്നു ശബ്ദം കേട്ടിരുന്നു. എന്തെങ്കിലും കല്ലിനുമുകളിൽ കയറിയതിന്റേതാകും ഇതെന്നാണു കരുതിയത്. വണ്ടിയുടെ റിയർ വ്യൂ മിററിലൂടെ സംശയാസ്പദമായൊന്നും കണ്ടിരുന്നില്ല. അങ്ങനെയാണു യാത്ര തുടര്‍ന്നതെന്ന് ഡ്രൈവർ പറഞ്ഞു.
പുലർച്ചെ 2.35നാണ് ബസ് ബെംഗളൂരുവിലെത്തിയത്. ആദ്യം മൈസൂരുവിലെ സാറ്റലൈറ്റ് ബസ് സ്റ്റേഷനിലും പിന്നീട് മജസ്റ്റിക്കിലും ശാന്തിനഗറിലേക്കും ചെന്നു. ബസ് പാർക്ക് ചെയ്തു വിശ്രമിച്ചശേഷം എട്ടുമണിയോടെ വണ്ടി കഴുകാനെത്തിയപ്പോഴാണ് അടിയിൽ മൃതദേഹം കുടുങ്ങിയത് കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.